തലസ്ഥാനത്ത് അജ്ഞാത ഡ്രോണ്‍: മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു

കോസ്റ്റ്ഗാര്‍ഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് സൈനിക കേന്ദ്രം തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാലാണ് സൈന്യം വിഷയത്തില്‍ ഗൗരവമായി ഇടപെടുന്നത്.

Update: 2019-03-27 08:28 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സുരക്ഷാ മേഖലകളില്‍ കഴിഞ്ഞരാത്രികളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ഡ്രോണുകള്‍ പറന്ന സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. മിലിട്ടറി ഇന്റലിജന്‍സിന്റെ ചുമതലയുള്ള മേജറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോസ്റ്റ്ഗാര്‍ഡ് കേന്ദ്രം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം, പാങ്ങോട് സൈനിക കേന്ദ്രം തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാലാണ് സൈന്യം വിഷയത്തില്‍ ഗൗരവമായി ഇടപെടുന്നത്. ജനവാസകേന്ദ്രങ്ങള്‍ക്ക് മുകളിലൂടെയാണ് ഡ്രോണ്‍ പറന്നതെന്നും ഇവ സൈനികാകാവശ്യത്തിന് ഉപയോഗിക്കുന്നല്ലെന്നും സൈന്യത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

പോലിസ് ആസ്ഥാനത്തിനും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും മുകളില്‍ ഡ്രോണ്‍ കണ്ടുവെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലിസും വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിനായി ശംഖുമുഖം എസിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിരുന്നു. വ്യോമസേന, ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സേവനവും പോലിസ് തേടിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. വിവാഹാവശ്യങ്ങള്‍ക്കും ഷൂട്ടിങിനും ഉപയോഗിക്കുന്ന തരത്തിലുള്ള ഡ്രോണ്‍ ആണെന്നാണ് പ്രാഥമിക നിഗമനം. ഡ്രോണ്‍ കാമറ ഉപയോഗിക്കുന്നവര്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രജിസ്ട്രേഷന്‍ നടത്തിയിരിക്കണം. ഇത്തരത്തില്‍ റജിസ്റ്റര്‍ ചെയ്യാത്തവരെക്കുറിച്ച് പോലിസ് അന്വേഷിക്കുന്നുണ്ട്. 

Tags: