ഡോളര്‍ കടത്ത് കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ഡോളര്‍ കടത്ത് കേസിലും ജാമ്യം ലഭിച്ചാല്‍ ശിവശങ്കറിന് ജയില്‍ മോചിതനാവാം. വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 9 വരെയാണ്.

Update: 2021-02-03 01:26 GMT

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷനല്‍ സിജെഎം കോടതിയാണ് ഹരജി പരിഗണിച്ചത്. ഡോളര്‍ കടത്തുമായി തനിക്ക് യാതൊരു പങ്കില്ലെന്നും തനിക്കെതിരേ ഒരു തെളിവും ഹാജരാക്കാനായിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.

കസ്റ്റഡിയില്‍ പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരേയുള്ളത്. കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് കസ്റ്റംസിന്റെ വാദം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ശിവശങ്കര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.

ഡോളര്‍ കടത്ത് കേസിലും ജാമ്യം ലഭിച്ചാല്‍ ശിവശങ്കറിന് ജയില്‍ മോചിതനാവാം. വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 9 വരെയാണ്. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫിസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു കസ്റ്റംസിന്റെ ഇടപെടല്‍.

Tags:    

Similar News