സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി; ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം പള്ളിത്താനം രാധാകൃഷ്ണന്‍ പാര്‍ട്ടി വിട്ടു

പാര്‍ട്ടി കൂടിയാലോചനകള്‍ നടത്താതെ വിശ്വാസവഞ്ചനയിലൂടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. ഇത്രയും കാലം പ്രവര്‍ത്തിച്ച ഒരാളെന്ന നിലയ്ക്ക് ഒരുവാക്കുപോലും ചോദിക്കാതെ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ഥിയെ നിര്‍ണയിച്ച രീതിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും രാധാകൃഷ്ണന്‍ പറയുന്നു.

Update: 2020-11-05 17:30 GMT

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയുടെ പേരില്‍ ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം പാര്‍ട്ടി വിട്ടു. നാല് പതിറ്റാണ്ടുകളായി ബിജെപിയുടെ സജീവപ്രവര്‍ത്തകനായ പള്ളിത്താനം രാധാകൃഷ്ണനാണ് ജില്ലാ കമ്മിറ്റി സ്ഥാനവും പാര്‍ട്ടി പ്രാഥമിക അംഗത്വവും രാജിവച്ചത്. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തെച്ചൊല്ലി തിരുവനന്തപുരത്തെ ബിജെപിയ്ക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ് രാധാകൃഷ്ണന്റെ രാജിയിലേക്കെത്തിയിരിക്കുന്നത്. ഇത്രയും കാലം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടും തന്നെ പൂര്‍ണമായും അവഗണിച്ചെന്ന് രാധാകൃഷ്ണന്‍ പറയുന്നു.

പാര്‍ട്ടി കൂടിയാലോചനകള്‍ നടത്താതെ വിശ്വാസവഞ്ചനയിലൂടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. ഇത്രയും കാലം പ്രവര്‍ത്തിച്ച ഒരാളെന്ന നിലയ്ക്ക് ഒരുവാക്കുപോലും ചോദിക്കാതെ തന്നിഷ്ടപ്രകാരം സ്ഥാനാര്‍ഥിയെ നിര്‍ണയിച്ച രീതിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും രാധാകൃഷ്ണന്‍ പറയുന്നു. മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. സ്വതന്ത്രനായി മല്‍സരിക്കുന്നതിനെപ്പറ്റിയും തീരുമാനമൊന്നുമെടുത്തിട്ടില്ല. മല്‍സരിക്കണമെന്നാണ് സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: