ആറ്റുകാല്‍ സ്‌പെഷ്യല്‍ ബസ് സര്‍വീസിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ മിന്നല്‍പണിമുടക്ക് (വീഡിയോ)

അനധികൃത സര്‍വീസ് നടത്തിയെന്നാരോപിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്വകാര്യബസ് തടഞ്ഞത്. സ്വകാര്യബസ് തടഞ്ഞ എടിഒ ശ്യാം ലോപ്പസ് അടക്കം പോലിസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരേ പ്രതിഷേധിച്ചുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഫോര്‍ട്ട് പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.

Update: 2020-03-04 07:55 GMT

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസിനെച്ചൊല്ലി കെഎസ്ആര്‍ടിസി- സ്വകാര്യബസ് ജീവനക്കാരുടെ തര്‍ക്കം. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്വകാര്യബസ് സൗജന്യസര്‍വീസ് നടത്തിയത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞു. അനധികൃത സര്‍വീസ് നടത്തിയെന്നാരോപിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്വകാര്യബസ് തടഞ്ഞത്. സ്വകാര്യബസ് തടഞ്ഞ എടിഒ ശ്യാം ലോപ്പസ് അടക്കം പോലിസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരേ പ്രതിഷേധിച്ചുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഫോര്‍ട്ട് പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.


Full View

ഇവരെ പിന്നീട് പോലിസ് അറസ്റ്റുചെയ്ത് നീക്കി. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി നഗരത്തില്‍ മിന്നല്‍പണിമുടക്ക് പ്രഖ്യാപിച്ചു. കിഴക്കേകോട്ടയില്‍നിന്നുള്ള സിറ്റി സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. ബസ്സുകള്‍ റോഡില്‍ നിര്‍ത്തിയിട്ടതിനെത്തുടര്‍ന്ന് നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.

സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യംചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പോലിസ് അറസ്റ്റുചെയ്‌തെന്ന് ആരോപിച്ചാണ് സര്‍വീസ് നിര്‍ത്തിയത്. ജീവനക്കാരെ പോലിസ് മര്‍ദിച്ചെന്നും ആരോപണമുണ്ട്. ഇന്‍സ്‌പെക്ടര്‍മാരായ ലിജു, ശിവകുമാര്‍, രാജേന്ദ്രന്‍, സ്റ്റേഷന്‍ മാസ്റ്റര്‍ അനില്‍കുമാര്‍ എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്നും ജീവനക്കാര്‍ പറയുന്നു. തമ്പാനൂരില്‍നിന്നുള്ള ദീര്‍ഘദൂര ബസ്സുകളെയും ജീവനക്കാര്‍ തടയുന്നുണ്ട്.

തര്‍ക്കത്തിനിടെ സംഭവസ്ഥലത്തെത്തിയ പോലിസുദ്യോഗസ്ഥനെയും സ്വകാര്യബസ് ജീവനക്കാരനെയും മര്‍ദിച്ചതുകൊണ്ടാണ് എടിഒയെ കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് അറിയിച്ചു. വീഴാന്‍ തുടങ്ങിയ പോലിസുദ്യോഗസ്ഥനെ തടയുക മാത്രമേ എടിഒ ചെയ്തിട്ടുള്ളുവെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കെഎസ്ആര്‍ടിസി എല്ലാ കൊല്ലവും സൗജന്യസര്‍വീസ് നടത്താറുള്ളതാണെന്നും സ്വകാര്യബസ് ഇപ്പോള്‍ സൗജന്യസര്‍വീസ് നടത്തുന്നത് പോലിസ് സഹായത്തോടെയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

Tags: