സിപിഎമ്മില്‍ തര്‍ക്കം ; തിരുവില്വാമലയിൽ സമാന്തര മുന്നണി രൂപീകരിച്ചു തിരഞ്ഞെടുപ്പില്‍ മത്സരിക്കും

ലോക്കല്‍ സെക്രട്ടറി കെപി ഉമാശങ്കറിനെതിരേ ശബ്ദമുയര്‍ത്തുന്നവരെ ശാരീരികമായും മാനസികമായും അടിച്ചമര്‍ത്തുന്ന രീതിയിലുള്ള പ്രവൃത്തികളാണ് തിരുവില്വാമലയിലെ പാര്‍ട്ടി ഘടകത്തില്‍ നിന്നും ഉയരുന്നതെന്ന് ഇവര്‍ പറഞ്ഞു.

Update: 2020-11-16 15:52 GMT

തൃശ്ശൂര്‍: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേലക്കര തിരുവില്വാമലയിലെ സിപിഎമ്മില്‍ തര്‍ക്കം. പ്രദേശത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് ലോക്കല്‍ സെക്രട്ടറി തന്നിഷ്ട പ്രകാരം സീറ്റ് നിഷേധിച്ചെന്നാരോപിച്ച് പഞ്ചായത്തംഗങ്ങളും ലോക്കല്‍ കമ്മറ്റി അംഗങ്ങളുമായ ഒരു വിഭാഗം പാര്‍ട്ടി സ്ഥാനങ്ങള്‍ വിട്ടു. പഞ്ചായത്തംഗവും ലോക്കല്‍ കമ്മറ്റി അംഗവുമായ മധു ആനന്ദിന്റെ നേതൃത്വത്തിലാണ് വിമതനീക്കം.

സമാന്തര മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇവര്‍ പറഞ്ഞു. നിലവിലെ സ്ഥിരം സമിതി അധ്യക്ഷയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ പഞ്ചായത്ത് സെക്രട്ടറിയുമായ ബിന്ദു വിജയകുമാര്‍ രണ്ടാം വാര്‍ഡില്‍ മത്സരിക്കും. പഞ്ചായത്ത് അംഗവും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ മധു ആനന്ദ് മൂന്നാം വാര്‍ഡിലും മത്സരിക്കും.

പഞ്ചായത്ത് അംഗമായ പി കുട്ടന്‍, ഡിവൈഎഫ്‌ഐ മുൻ ജില്ല കമ്മറ്റി അംഗമായിരുന്ന എസ് ഉണ്ണികൃഷ്ണന്‍ എന്നിവരും സമാന്തര മുന്നണിയിലുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി അംഗം പിഎ ബാബുവിന്റെ ഒത്താശയോടെ സ്വന്തം കീശ നിറക്കാന്‍ അഴിമതി നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ലോക്കല്‍ സെക്രട്ടറി കെപി ഉമാശങ്കറിനെതിരേ ശബ്ദമുയര്‍ത്തുന്നവരെ ശാരീരികമായും മാനസികമായും അടിച്ചമര്‍ത്തുന്ന രീതിയിലുള്ള പ്രവൃത്തികളാണ് തിരുവില്വാമലയിലെ പാര്‍ട്ടി ഘടകത്തില്‍ നിന്നും ഉയരുന്നതെന്ന് ഇവര്‍ പറഞ്ഞു.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനും ജില്ലാ കമ്മിറ്റി അംഗം ദലിത് വിരുദ്ധ പരമാര്‍ശം നടത്തിയതിനും പാര്‍ട്ടി മേല്‍ഘടകങ്ങളില്‍ പരാതി നല്‍കിയിരുന്നതായി ബിന്ദു വിജയ കുമാര്‍ പറഞ്ഞു. അതേ സമയം പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച ചെയ്താണു സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെപി ഉമാശങ്കര്‍ പറഞ്ഞു.