കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കും: മുല്ലപ്പള്ളി
കെപിസിസി പുനസംഘടന ഉൾപ്പടെയുള്ള വിഷയങ്ങളിൽ പരസ്യ വിമർശനവുമായി നേതാക്കൾ രംഗത്തു വന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
തിരുവനന്തപുരം: കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്. എത്ര ഉന്നതരായാലും അച്ചടക്കം ലംഘിക്കാന്‍ അനുവദിക്കില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കെപിസിസി പുനസംഘടന ഉൾപ്പടെയുള്ള വിഷയങ്ങളിൽ പരസ്യ വിമർശനവുമായി നേതാക്കൾ രംഗത്തു വന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. തന്റെ മനസിലുള്ള കമ്മറ്റിയല്ല നിലവിൽ വന്നതെങ്കിലും തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ ഈ കമ്മറ്റി മികച്ചതു തന്നെ. സ്വർഗത്തിൽ നിന്ന് ആരേയും കൊണ്ടുവരാൻ സാധിക്കില്ലല്ലോ. നിലവിലുള്ള ആളുകളെ വച്ചല്ലേ കമ്മറ്റിയുണ്ടാക്കാൻ പറ്റുവെന്നും മുല്ലപ്പള്ളി ചോദിച്ചു.
ഭാരവാഹികളുടെ എണ്ണം കുറച്ചുകൂടി കുറക്കണമെന്നുണ്ടായിരുന്നു. എന്നാൽ സമ്മർദം ശക്തമായിരുന്നു. എ കെ ആന്റണിയും തെന്നല ബാലകൃഷ്ണപിള്ളയും ഒഴികെയുള്ളവർക്കെല്ലാം ഓരോ പട്ടികയുണ്ടായിരുന്നു. എല്ലാവരേയും തൃപ്തിപ്പെടുത്തി പോകുക വലിയ ബുദ്ധിമുട്ടു തന്നെയായിരുന്നു. 35 ഭാരവാഹികൾ മതി എന്നായിരുന്നു തന്റെ വ്യക്തിപരമായ നിലപാട്. പക്ഷേ കുറെയൊക്കെ സമ്മർദങ്ങൾക്ക് വഴങ്ങേണ്ടി വന്നു.
ഇപ്പോഴത്തെ പട്ടികയിൽ വനിതകൾക്ക് മതിയായ പ്രാധിനിത്യമില്ലായെന്നത് സത്യം തന്നെയാണ്. അഞ്ച് വനിതകളെ ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അത് മൂന്നിലേയ്ക്ക് ചുരുങ്ങിയതിൽ വിഷമമുണ്ട്. അതുപോലെ തന്നെ യുവാക്കൾക്കും ദളിതർക്കും കുറച്ചുകൂടി പ്രാതിനിധ്യം വേണമായിരുന്നു. അടുത്തു വരുന്ന സെക്രട്ടറി, നിർവാഹക സമിതി പട്ടികയിൽ സ്ത്രീകൾക്കും യുവാക്കൾക്കും ദളിതർക്കും കൂടുതൽ പ്രാതിനിധ്യമുണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഇന്നു രാവിലെ ചേർന്ന കെപിസിസി ഭാരവാഹികളുടെ ആദ്യയോഗത്തില്‍ ഒരു തരത്തിലുള്ള അച്ചടക്കലംഘനങ്ങളും സംസ്ഥാന കോണ്‍ഗ്രസില്‍ വച്ചു പൊറുപ്പിക്കില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എന്തു വിളിച്ചു പറയാമെന്ന് ആരും കരുതേണ്ടെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കിയിരുന്നു.