ലൈഫ് മിഷൻ ഫണ്ടില്ല; ഇടുക്കിയിൽ ആദിവാസികളുടെ ആയിരത്തിലധികം വീടുകളുടെ നിര്‍മാണം നിലച്ചു
വീട് പൊളിച്ചുമാറ്റി പ്ലാസ്റ്റിക് ഷീറ്റിനടിയിലേക്ക് കയറുമ്പോള്‍ 6 മാസത്തിനുള്ളില്‍ പുതിയ വീടിന്‍റെ പണി തീരുമെന്ന പ്രതീക്ഷയിലായിരുന്നു അടിമാലി ചാറ്റുപാറ കുടിയിലെ മന്നാന്‍ സമുദായക്കാർ.
ഇടുക്കി: ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയില്‍ ലൈഫ് ഭവന പദ്ധതിക്കായുള്ള ഫണ്ട് വിതരണം നിലച്ചു. പണം കിട്ടാതായതോടെ 40 പഞ്ചായത്തുകളിലായി ആയിരത്തിലധികം വീടുകളുടെ നിര്‍മാണമാണ് പാതിവഴിയില്‍ നിര്‍ത്തിയത്. ഉള്ള വീട് പൊളിച്ചുമാറ്റി താല്‍ക്കാലിക ഷെഡ് പണിത പല കുടുംബങ്ങളും ഈ മഴക്കാലം എങ്ങനെ കഴിച്ച് കൂട്ടുമെന്ന ആശങ്കയിലാണ്.
വീട് പൊളിച്ചുമാറ്റി പ്ലാസ്റ്റിക് ഷീറ്റിനടിയിലേക്ക് കയറുമ്പോള്‍ 6 മാസത്തിനുള്ളില്‍ പുതിയ വീടിന്‍റെ പണി തീരുമെന്ന പ്രതീക്ഷയിലായിരുന്നു അടിമാലി ചാറ്റുപാറ കുടിയിലെ മന്നാന്‍ സമുദായക്കാർ. പക്ഷെ വീട് നിര്‍മ്മാണം പാതിവഴി മുടങ്ങി. പണം കിട്ടാതായതോടെ വീടുപണിക്കായി എടുത്ത വാടക സാമഗ്രികള്‍ തിരികെ കൊടുക്കേണ്ടിവന്ന സാഹചര്യമാണ് ഊരുനിവാസികൾക്ക്. ഇത്തരത്തില്‍ 40 പഞ്ചായത്തിലായി ആയിരത്തിലധികം കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്.
ഓരോ വീടും പണിയാന്‍ 6 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കുക. ഇതില്‍ മിക്കവര്‍ക്കും ലഭിച്ചത് 2 ലക്ഷത്തില്‍ താഴെയാണ്. പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണം പൂര്‍ത്തിയാകാത്തതും ഫഡ്കോ ലോണ്‍ ലഭിക്കാനുള്ള നടപടികള്‍ വൈകിയതും ബാക്കി തുകക്ക് വിനയായി. നടപടികളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.