പിടിച്ചെടുത്ത വാഹനങ്ങൾ ഹൈക്കോടതി നിർദ്ദേശിച്ച തുക സ്വീകരിച്ച് വിട്ടുനൽകണമെന്ന് ഡിജിപി
ഇങ്ങനെ ശേഖരിക്കുന്ന തുക അടുത്ത ദിവസം തന്നെ ട്രഷറി അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും നിർദ്ദേശമുണ്ട്. ഇത് സംബന്ധിച്ച കണക്കുകൾ സൂക്ഷിക്കുന്നതിനുളള നടപടിക്രമങ്ങൾക്കും സംസ്ഥാന പോലിസ് മേധാവി രൂപം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: അടച്ചുപൂട്ടൽ ലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ ഹൈക്കോടതി നിർദ്ദേശിച്ച തുക സ്വീകരിച്ച് വിട്ടുനൽകാൻ എല്ലാ ജില്ലാ പോലിസ് മേധാവിമാർക്കും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. ടി.ആർ-5 രസീത് നൽകി പണം സ്വീകരിച്ച് വാഹനങ്ങൾ വിട്ടുനൽകാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും ക്രമസമാധാനവിഭാഗം സബ് ഇൻസ്‌പെക്ടർമാരെയും ചുതലപ്പെടുത്താനാണ് നിർദ്ദേശം. ഇരുചക്ര- മുച്ചക്ര വാഹനങ്ങൾക്ക് 1000 രൂപയും കാർ, ജീപ്പ് തുടങ്ങിയവക്ക് 2000 രൂപയും ഇടത്തരം ചരക്ക് വാഹനങ്ങൾക്കും സ്റ്റേജ് ക്യാരേജ്, കോൺട്രാക്റ്റ് കാര്യേജ് എന്നിവയ്ക്കും 4000 രൂപയും വലിയ ചരക്ക് വാഹനങ്ങൾക്ക് 5000 രൂപയുമാണ് കോടതി നിശ്ചയിച്ച തുക.
പോലിസ് ആവശ്യപ്പെടുമ്പോൾ വാഹനം ഹാജരാക്കാമെന്ന സമ്മതപത്രത്തിന് പുറമെ ആർ.സി ബുക്ക്, ലൈസൻസ്, ഇൻഷുറൻസ് എന്നിവയുടെ പകർപ്പും നൽകണം. ബന്ധപ്പെട്ട ഡ്രായിങ് ആന്റ് ഡിസ്‌ബേഴ്‌സിങ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടിൽ തുക നിക്ഷേപിച്ചശേഷം പേ സ്ലിപ് ഹാജരാക്കാനും വാഹന ഉടമയ്ക്ക് അനുമതിയുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന തുക അടുത്ത ദിവസം തന്നെ ട്രഷറി അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും നിർദ്ദേശമുണ്ട്. ഇത് സംബന്ധിച്ച കണക്കുകൾ സൂക്ഷിക്കുന്നതിനുളള നടപടിക്രമങ്ങൾക്കും സംസ്ഥാന പോലിസ് മേധാവി രൂപം നൽകിയിട്ടുണ്ട്.