എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യവകുപ്പ്

തൃക്കാക്കര, പെരുമ്പാവൂര്‍ തൃപൂണിത്തുറ, മരട് മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും കൊച്ചി നഗരസഭാ പ്രദേശത്തെ ഗാന്ധിനഗര്‍, പച്ചാളം, തട്ടാഴം എളമക്കര സൗത്ത് എന്നിവിടങ്ങളിലും, കുന്നത്ത്‌നാട് പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

Update: 2022-03-25 12:10 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നതായി സൂചന.തൃക്കാക്കര, പെരുമ്പാവൂര്‍ തൃപൂണിത്തുറ, മരട് മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും കൊച്ചി നഗരസഭാ പ്രദേശത്തെ ഗാന്ധിനഗര്‍, പച്ചാളം, തട്ടാഴം എളമക്കര സൗത്ത് എന്നിവിടങ്ങളിലും, കുന്നത്ത്‌നാട് പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.

ഇടവിട്ടുള്ള വേനല്‍ മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം.ഈ വര്‍ഷം ഇതുവരെ 275 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 116 സ്ഥിരീകരിച്ച കേസുകളും, സംശയിക്കുന്ന 3 ഡെങ്കിപ്പനി മരണങ്ങളുമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 1721 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും, സ്ഥിരീകരിച്ച 941 ഡെങ്കി കേസുകളും, 4 സംശയിക്കുന്ന ഡെങ്കിപ്പനി മരണങ്ങളും, 3 സ്ഥിരീകരിച്ച മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

രോഗലക്ഷണങ്ങള്‍

ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി.പനിയോടൊപ്പം തലവേദന , കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ശരീരഭാഗങ്ങളില്‍ നിന്നും രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കല്‍, ശരീരം തണുത്ത് മരവിക്കുക , തളര്‍ച്ച, രക്തസമ്മര്‍ദ്ദം വല്ലാതെ താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്.

പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്. മേല്‍ പറഞ്ഞ പല ലക്ഷണങ്ങളും കൊവിഡ് ന്റെ കൂടി ലക്ഷണമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കുക.പനി മാറിയാലും മൂന്നു നാലു ദിവസം കൂടി സമ്പൂര്‍ണ്ണ വിശ്രമം തുടരുക. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങള്‍ കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനി ബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുക് വലയ്ക്കുള്ളില്‍ ആയിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഈഡിസ് കൊതുകുകള്‍ വീട്ടിനകത്തും, വീടിനു സമീപവുമാണ് പ്രജനനം നടത്തുന്നത്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകള്‍, ചെടികളുടെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, കമുങ്ങിന്‍ പാളകള്‍, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്സ്, സണ്‍ഷെയ്ഡ്, പാത്തികള്‍ എന്നിവിടങ്ങില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്.

ലോക്ഡൗണ്‍ സമയത്ത് വീടുകളിലും മറ്റും മണിപ്ലാന്റും, മറ്റ് അലങ്കാര ചെടികളും വളര്‍ത്തുവാന്‍ തുടങ്ങിയതോടു കൂടി വീടിനുള്ളിലും കൊതുക് മുട്ടയിട്ടു പെരുകുന്നതിനുള്ള സാഹചര്യങ്ങള്‍ കൂടിയതും ഡെങ്കിപ്പനിക്ക് ഒരു പ്രധാന കാരണമായിട്ടുണ്ട്.

ചെറിയ അളവ് വെള്ളത്തില്‍ പോലും ഈഡിസ് കൊതുകകള്‍ മുട്ടയിട്ട് പെരുകും. ഈ കൊതുകുകള്‍ ഓരോ പ്രാവശ്യവും 100 മുതല്‍ 200 വരെ മുട്ടകളും , അതിന്റെ ജീവിത കാലത്ത് അഞ്ഞൂറു മുതല്‍ ആയിരം മുട്ടകള്‍ വരെയും ഇടാം. ഒരു വര്‍ഷത്തോളം ഇവയുടെ മുട്ടകള്‍ കേടുകൂടാതെയിരിക്കുംഈര്‍പ്പം തട്ടിയാല്‍ ഒരാഴ്ചകൊണ്ട് മുട്ട വിരിഞ്ഞ് കൊതുകാകും. വൈറസ്ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിദ്ധ്യമുണ്ടാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മണിപ്ലാന്റും, മറ്റ് അലങ്കാര ചെടികളും വീടിനുള്ളില്‍ വളര്‍ത്താതിരിക്കുന്നതാണ് നല്ലത്. വെയ്ക്കുകയാണെങ്കില്‍ തന്നെ അവ മണ്ണിട്ട് വളര്‍ത്തേണ്ടതും, ചെടിച്ചട്ടിയില്‍ വെള്ളം കെട്ടി കിടക്കാതെ ഒഴുക്കി കളയുകയും വേണം.

ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാര്‍ഗ്ഗം. ആഴ്ച തോറും വീടും , ചുറ്റുപാടും , സ്ഥാപനങ്ങളും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണം.

ഇതിനായി ഞായറാഴ്ചകളില്‍ വീടുകളിലും, വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും, ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്. കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതോടൊപ്പം വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചും ഡെങ്കിപ്പനിയെ നിയന്ത്രിക്കാന്‍ കഴിയുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു

Tags: