'കര്‍മ്മ ന്യൂസി'നെതിരെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്; 'കട്ടിങ് സൗത്ത്' വാര്‍ത്ത പിന്‍വലിക്കണം

Update: 2025-02-21 06:08 GMT

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ മലയാളം വെബ് പോര്‍ട്ടല്‍ കര്‍മ്മ ന്യൂസിനോട് വാര്‍ത്ത പിന്‍വലിക്കാന്‍ ഡല്‍ഹി ഹൈക്കോടതി. കേരള മീഡിയ അക്കാദമിക്കും മൂന്ന് ഇംഗ്ലീഷ് വെബ് പോര്‍ട്ടലുകള്‍ക്കുമെതിരെ നല്‍കിയ വാര്‍ത്ത പിന്‍വലിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. മീഡിയ അക്കാദമി കൊച്ചിയില്‍ സംഘടിപ്പിച്ച 2023ല്‍ സംഘടിപ്പിച്ച 'കട്ടിങ് സൗത്ത്' എന്ന പരിപാടിയെക്കുറിച്ചുള്ള വാര്‍ത്ത സംബന്ധിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

രാജ്യത്തെ ഭിന്നിപ്പിക്കാനുദ്ദേശിച്ച് നടത്തിയ പരിപാടിയാണ് 'കട്ടിങ് സൗത്ത്' എന്നാരോപിച്ചായിരുന്നു കര്‍മ്മ ന്യൂസിന്റെ വാര്‍ത്ത. ന്യൂസ് ലോണ്‍ഡ്രി, കോണ്‍ഫ്ളുവന്‍സ് മീഡിയ, ദി ന്യൂസ് മിനിറ്റ് എന്നീ വെബ് പോര്‍ട്ടലുകള്‍ക്കെതിരെയും വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു. ഇവര്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍. 2023ല്‍ പരിപാടിയെയും അതിന്റെ സംഘാടകരെയും കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കരുതെന്ന് കര്‍മ്മ ന്യൂസിന് നിര്‍ദേശം ഉണ്ടായിരുന്നു. നിര്‍ദ്ദേശം ലംഘിച്ചുകൊണ്ട് 2024 ജൂലൈ ഒന്നിന് പ്രസ്തുത ലേഖനം പ്രസിദ്ധീകരിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2023ലാണ് ന്യൂസ് ലോണ്‍ഡ്രി, കോണ്‍ഫ്‌ലുവന്‍സ് മീഡിയ, ദി ന്യൂസ് മിനിറ്റ് എന്നിവയുമായി സഹകരിച്ച് കേരള മീഡിയ അക്കാദമി 2023ല്‍ 'കട്ടിങ് സൗത്ത്' എന്ന പേരില്‍ ഒരു മീഡിയ ഇവന്റ് നടത്തുന്നത്. പരിപാടിക്ക് ശേഷം, വിഘടനവാദ പ്രചാരണം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഒരു വലിയ ഭീകര പ്രസ്ഥാനത്തിന്റെ ഭാഗമാകല്‍ എന്നിവ ആരോപിച്ച് കര്‍മ്മ ന്യൂസ് ഒരു കാംപയിന്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ന്യൂസ് ലോണ്‍ഡ്രിയും കണ്‍ഫ്‌ലുവന്‍സ് മീഡിയയും കര്‍മ്മ ന്യൂസിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

രണ്ട് കോടി രൂപ നഷ്ടപരിഹാരം, നിര്‍ബന്ധിത ഇന്‍ജക്ഷന്‍, ക്ഷമാപണം എന്നിവ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു കേസ് നല്‍കിയിരുന്നത്. 2023 ജൂലൈയില്‍ ഹൈക്കോടതി കേസ് പരിഗണനയില്‍ എടുക്കുകയും, പരിപാടിയെ സംബന്ധിച്ചുളള ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും കര്‍മ ന്യൂസിനെ വിലക്കുകയും ചെയ്തിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആരോപണങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കര്‍മ്മ ന്യൂസ് അന്ന് കോടതിയെ അറിയിച്ചിരുന്നു.

കോടതിയുടെ നിര്‍ദേശം ലംഘിച്ചു കൊണ്ട് 2024 ജൂലൈയില്‍ കര്‍മ്മ ന്യൂസ് മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചു. പരിപാടിയുടെ സംഘാടകര്‍ വിദേശ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്നും ഇന്ത്യയുടെ ഭൂപടം രണ്ട് ഭാഗങ്ങളായി വിഭജിച്ചുവെന്നും ആരോപിച്ചു കൊണ്ടായിരുന്നു ലേഖനം. ഈ ലേഖനം പിന്‍വലിക്കാനാണ് ഡല്‍ഹി ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.






Tags: