കടബാധ്യത; ഇടുക്കിയില്‍ ഒരു കടയുടമ കൂടി ജീവനൊടുക്കി

Update: 2021-08-05 06:46 GMT

ഇടുക്കി: കടബാധ്യതയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒരു കടയുടമ കൂടി ജീവനൊടുക്കി. ഇടുക്കി തൊട്ടിക്കാനത്ത് കുഴിയമ്പാട്ട് ദാമേദരനാണ് (67) മരിച്ചത്. കടയ്ക്കുള്ളില്‍ വിഷംകഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കിയില്‍ കടബാധ്യതയെ തുടര്‍ന്ന് രണ്ടുമാസത്തിനിടെ ഇത് മൂന്നാമത്തെയാളാണ് ജീവനൊടുക്കുന്നത്. കടയുടമയ്ക്ക് അഞ്ചുലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ലോക്ക് ഡൗണില്‍ കട തുറക്കാതായതോടെ കടബാധ്യത വര്‍ധിച്ചു. ദാമോദരന്‍ ബുധനാഴ്ച പതിവുപോലെ കടയില്‍ വന്നിരുന്നു.

ഉച്ചയോടെ അകത്തുനിന്നും കടപൂട്ടി വിഷം കഴിക്കുകയായിരുന്നു. കടയ്ക്ക് പുറത്തുകൂടി നടന്നുപോവുന്നവര്‍ ശബ്ദംകേട്ട് പരിശോധിച്ചപ്പോഴാണ് ദാമോദരനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്നലെ കൊട്ടിയത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ വീടിനുള്ളില്‍ തൂങ്ങിമരിച്ചിരുന്നു. കൊല്ലം മാടന്‍നട ഭരണിക്കാവ് റെസിഡന്‍സി നഗര്‍ പ്രതീപ് നിവാസില്‍ ബിന്ദു പ്രദീപാണ് ജീവനൊടുക്കിയത്. കൊവിഡ് പ്രതിസന്ധിയില്‍ ബ്യൂട്ടി പാര്‍ലര്‍ തുറക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബിന്ദു.

Tags: