ഫാത്തിമ ലത്തീഫിന്റെ മരണം: ഐഐടി റിപോര്‍ട്ട് അന്വേഷണം അട്ടിമറിക്കാനെന്ന് കാംപസ് ഫ്രണ്ട്

പെണ്‍കുട്ടിയുടെ മരണകാരണം അന്വേഷിക്കുന്നതിനപ്പുറം ഐഐടിയുടെ മുഖംരക്ഷിക്കലാണ് റിപോര്‍ട്ടിന്റെ ലക്ഷ്യം.

Update: 2020-01-26 06:52 GMT

കോഴിക്കോട്: ഫാത്തിമ ലത്തീഫ് വിഷയത്തില്‍ ഐഐടി അന്വേഷണസമിതി തയ്യാറാക്കിയ റിപോര്‍ട്ട് അന്വേഷണത്തെ അട്ടിമറിക്കാനും വഴിതിരിച്ചുവിടാനുമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി പറഞ്ഞു. റിപോര്‍ട്ടിന് യാഥാര്‍ഥ്യവുമായി പുലബന്ധം പോലുമില്ല. പെണ്‍കുട്ടിയുടെ മരണകാരണം അന്വേഷിക്കുന്നതിനപ്പുറം ഐഐടിയുടെ മുഖംരക്ഷിക്കലാണ് റിപോര്‍ട്ടിന്റെ ലക്ഷ്യം. മരണത്തിനു പിന്നാലെ പെണ്‍കുട്ടിയുടേതായി പുറത്തുവന്ന കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട അധ്യാപകരുടെ പേരുകള്‍ റിപോര്‍ട്ടില്‍ വിദഗ്ധമായി ഒഴിവാക്കിയതായാണ് കാണാന്‍ സാധിക്കുന്നത്.

ഈ വിഷയത്തെ ചുറ്റിപ്പറ്റിയുണ്ടായിട്ടുള്ള ആരോപണങ്ങളില്‍ ഒന്നിലും അന്വേഷണം നടത്താനോ റിപോര്‍ട്ടില്‍ വിശദീകരണം നല്‍കാനോ ഐഐടി തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ വിദ്യാര്‍ഥിനിക്ക് നീതി ലഭ്യമാവുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഐഐടി നടത്തിയിട്ടില്ല. ഇതേ നിലപാട് തന്നെയാണ് അന്വേഷണ റിപോര്‍ട്ടിലും ആവര്‍ത്തിച്ചിരിക്കുന്നത്. കേസന്വേഷണത്തില്‍ ഐഐടിയുടെ റിപോര്‍ട്ട് ഏകപക്ഷീയമാണെന്നും അംഗീകരിക്കാനാവില്ലെന്നും അബ്ദുല്‍ ഹാദി പറഞ്ഞു. 

Tags:    

Similar News