മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷിക്കും
ഹൈടെക് സെൽ, സൈബർ ഡോം എന്നീ ഡിപ്പാർട്ടുമെന്റുകളിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണത്തിന്റെ ഭാഗമാകുന്നത്.
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നേരയുള്ള സൈബർ ആക്രമണം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. ഹൈടെക് സെൽ, സൈബർ ഡോം എന്നീ ഡിപ്പാർട്ടുമെന്റുകളിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണത്തിന്റെ ഭാഗമാകുന്നത്.
കേരള പത്രപ്രവർത്തക യൂനിയൻ നൽകിയ പരാതിയുടെ അന്വേഷണത്തിൽ ചൊവ്വാഴ്ചയാണ് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈടെക് ക്രൈം എൻക്വയറി സെൽ, പോലിസ് സൈബർ ഡോം എന്നിവ കേസ് അന്വേഷിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി ലോക് നാഥ് ബെഹ്റ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
സാമൂഹിക മാധ്യമങ്ങളിലൂടെ മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ ആർ അജയഘോഷിനും ബ്യൂറോ ചീഫ് കെ ജി കമലേഷിനും ജയ്‌ഹിന്ദ് ടി വി യിലെ പ്രമീള ഗോവിന്ദിനും എതിരെയാണ് ആക്രമണം. നിരവധി മാധ്യമ പ്രവർത്തകർക്കെതിരെ ഇത്തരത്തിൽ പ്രചരണം നടക്കുന്നു. സ്വതന്ത്രമാധ്യമ പ്രവർത്തനത്തിനെതിരായ കയ്യേറ്റമാണിത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യൂനിയൻ ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.
