മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ അതിക്രമം: ഹൈ-ടെക് സെല്ലും സൈബർ ഡോമും അന്വേഷിക്കും
കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ പരാതിയിലാണ് തീരുമാനം.
തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരെയുള്ള സൈബർ അതിക്രമങ്ങൾ ഹൈടെക് ക്രൈം എൻക്വയറി സെൽ, പോലിസ് സൈബർ ഡോം എന്നിവ അന്വേഷിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി ലോക് നാഥ് ബെഹ്റ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ പരാതിയിലാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെ മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ ആർ അജയഘോഷിനും ബ്യൂറോ ചീഫ് കെ ജി കമലേഷിനും ജയ്‌ഹിന്ദ് ടി വി യിലെ പ്രമീള ഗോവിന്ദിനും എതിരെയാണ് ആക്രമണം. നിരവധി മാധ്യമ പ്രവർത്തകർക്കെതിരെ ഇത്തരത്തിൽ പ്രചരണം നടക്കുന്നു. സ്വതന്ത്രമാധ്യമ പ്രവർത്തനത്തിനെതിരായ കയ്യേറ്റമാണിത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യൂനിയൻ ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.