ശിവശങ്കറിന്റെ ഫ്‌ളാറ്റിന്റെ രജിസ്റ്റര്‍ കസ്റ്റഡിയില്‍ എടുത്ത് കസ്റ്റംസ്: മേല്‍നോട്ടക്കാരന്റെയും സെക്യൂരിറ്റിയുടെ മൊഴിയെടുത്തു

മിക്ക ദിവസവും രാത്രി വൈകി ഇവിടെ എത്തിയിരുന്ന ശിവശങ്കര്‍ ഈ മാസം ആറിനാണ് ഒടുവില്‍ എത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.

Update: 2020-07-11 08:15 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റഡിയില്‍ എടുത്ത കസ്റ്റംസ് ഫ്‌ളാറ്റിലെ മേല്‍നോട്ടക്കാരന്റെയും സെക്യൂരിറ്റിയുടെ മൊഴിയെടുത്തു. മിക്ക ദിവസവും രാത്രി വൈകി ഇവിടെ എത്തിയിരുന്ന ശിവശങ്കര്‍ ഈ മാസം ആറിനാണ് ഒടുവില്‍ എത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. അതേസമയം വിവാദങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ പ്രതികരണം. ശിവശങ്കര്‍ വാടകക്ക് താമസിച്ചിരുന്ന 'ഹെതര്‍' എന്ന ഫ്‌ളാറ്റിന്റെ 6എഫ് മുറിയിലായിരുന്നു കസ്റ്റംസ് സംഘം പരിശോധന നടത്തിയത്.

കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ നേരത്തെ കസ്റ്റംസ് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി കൊവിഡ് കാലത്ത് മാത്രം പത്തിലധികം തവണ സംഘം സ്വര്‍ണം കടത്തിയെന്ന് കസ്റ്റഡിയിലുള്ള സരിത് കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപ് നായര്‍ 2013 മുതല്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായിരുന്നത് സംബന്ധിച്ച വിവരവും ലഭിച്ചിട്ടുണ്ട്. കസ്റ്റംസ് ശേഖരിച്ച വിവരങ്ങള്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിനും കൈമാറിയിട്ടുണ്ട്. 

Tags: