താൽകാലിക ജീവനക്കാരെ വിളിച്ചിട്ടും കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് അയവില്ല

തുടർന്നാണ് ദിവസക്കൂലിക്ക് താൽകാലിക ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇപ്പോഴും പ്രതിസന്ധിക്ക് കാര്യമായ അയവ് വന്നില്ല. 200 ഓളം സർവീസുകൾ ഇന്നലേയും മുടങ്ങി.

Update: 2019-10-07 06:05 GMT

തിരുവനന്തപുരം: എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്ന് രൂക്ഷമായ പ്രതിസന്ധി നേരിടാൻ കെഎസ്ആർടിസി താൽക്കാലിക മാർഗങ്ങൾ തേടിയിട്ടും പരിഹാരമായില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതാണ് കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതേത്തുടർന്ന് സർവീസുകൾ വൻതോതിൽ മുടങ്ങുകയും കോടികളുടെ പ്രതിദിന നഷ്ടം നേരിടുകയും ചെയ്തു.

തുടർന്നാണ് ദിവസക്കൂലിക്ക് താൽകാലിക ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇപ്പോഴും പ്രതിസന്ധിക്ക് കാര്യമായ അയവ് വന്നില്ല. 200 ഓളം സർവീസുകൾ ഇന്നലേയും മുടങ്ങി. താൽകാലികമായി ജീവനക്കാരെ വിളിച്ചിട്ടും പലരും ജോലിക്കെത്തിയില്ല. ദിവസക്കൂലിക്കാരെ എടുക്കുന്നുണ്ടെങ്കിലും ഇവ സ്ഥിരം ഒഴിവുകളിലേക്കുള്ളതല്ല. 

ആവശ്യങ്ങൾക്കനുസരിച്ചു മാത്രമാണ് താൽക്കാലിക ഡ്രൈവർമാരെ നിയോഗിക്കുന്നത്. യാത്രക്കാരുടെ തിരക്കില്ലാത്ത ദിവസങ്ങളിൽ ഇവരെ പൂർണമായും ഒഴിവാക്കാനും സ്ഥിരജീവനക്കാരെ ഉപയോഗിച്ച് ബസോടിക്കാനുമാണ് നിർദേശം. അവധി കഴിഞ്ഞുള്ള ദിവസങ്ങളിലായിരിക്കും ഇനി തിരക്കുണ്ടാകുക.

ഇതിനിടെ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ സമരം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂണിയൻ ഇന്ന് നോഡൽ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സമരം ആരംഭിച്ചിട്ടുണ്ട്.

Tags: