കൊവിഡ് മരണം: രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം

അബ്ദുല്‍ അസീസിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Update: 2020-03-31 07:45 GMT

തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് തിരുവനന്തപുരം പോത്തൻകോട് അബ്ദുു അസീസ് എന്നയാൾ മരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.

മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പോലിസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

അതേസമയം, കൊവിഡ് ബാധിച്ച് മരിച്ച അബ്ദുല്‍ അസീസിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. വിദേശത്ത് പോകാത്ത ഇയാള്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവര്‍ത്തകരും അധികൃതരും. കഴിഞ്ഞ മാര്‍ച്ച് രണ്ടാം തിയതി മുതല്‍ നിരവധി ആളുകള്‍ പങ്കെടുത്ത വിവാഹ ചടങ്ങുകളില്‍ അടക്കം ഇയാള്‍ പങ്കെടുത്തിരുന്നു. കൂടാതെ രണ്ട് മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തിരുന്നു. വീടിന് സമീപത്തുള്ള ജങ്ഷനിലും ജുമുഅ മസ്ജിദിലും അബ്ദുല്‍ അസീസ് എത്തിയിരുന്നു.

അബ്‌ദുല്‍ ‍ അസീസിന്‍റെ ലഭ്യമായ സഞ്ചാരപഥം

മാര്‍ച്ച് രണ്ട്: പോത്തന്‍കോട് അരിയോട്ട്‌കോണം രാജശ്രീ ഓഡിറ്റോറിയത്തില്‍ ബന്ധുവിന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. അവിടെ നിന്ന് കെഎസ്ആർടിസി ബസില്‍ മെഡിക്കല്‍ കോളജ് സബ് ട്രഷറിയില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെ എത്തി. ഇതിന് ശേഷം നാഗൂര്‍ മന്‍സില്‍ കബറടിയില്‍ ബന്ധുവിന്‍റെ സംസ്‌കാര ചടങ്ങിലും പങ്കെടുത്തു.

മാര്‍ച്ച് 3-5 : വീട്ടില്‍

മാര്‍ച്ച് 6 : വാവറമ്പലം ജുമുഅ മസ്ജിദില്‍ എത്തി.

മാര്‍ച്ച് 11: കബറടിയില്‍ മറ്റൊരു ബന്ധുവിന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. അവിടെ നിന്ന് സുഹൃത്തിന്‍റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോയി.

മാര്‍ച്ച് 13: വാവരമ്പലം ജുമുഅ മസ്ജിദില്‍.

മാര്‍ച്ച് 17: ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അയിരൂപ്പാറ സര്‍വീസ് സഹകരണ ബാങ്കില്‍ ചിട്ടി ലേലത്തില്‍ പങ്കെടുത്തു.

മാര്‍ച്ച് 18: കൊയ്ത്തൂര്‍ക്കോണം മസ്ജിദിന് സമീപം മോഹനപുരത്ത് ബന്ധുവിന് സംസ്‌കാര ചടങ്ങില്‍. തുടര്‍ന്ന് ബന്ധുവിന്‍റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക്. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഉച്ചയ്ക്ക് ശേഷം 2.45 ഓടെ തോന്നയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

മാര്‍ച്ച് 20: വാവറമ്പലം ജുമുഅ മസ്ജിദില്‍. തുടര്‍ന്ന് കബറിടിയില്‍ ഒരു സംസ്‌കാര ചടങ്ങിലും പങ്കെടുത്തു.

മാര്‍ച്ച് 21: വീണ്ടും തോന്നയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

മാര്‍ച്ച് 23: ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെഞ്ഞാറംമൂട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില കൂടുതല്‍ ഗുരുതരമായതിനെത്തുടര്‍ന്ന് വൈകിട്ടോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Tags:    

Similar News