ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി സിപിഎം

മികവാർന്ന പ്രവർത്തനം നടത്തുന്ന കെഎസ്എഫ്ഇ പോലുള്ള സ്ഥാപനത്തിനെ അപകീർത്തിപ്പെടുത്താൻ വിജിലൻസ് പരിശോധന ചിലർ ഉപയോഗിക്കുകയാണ്. ഇതിന്‍റെ ഭാഗമാണ് സർക്കാരിലും പാർട്ടിയിലും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്ന പ്രചാരവേല. ഇത് അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള നീക്കമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

Update: 2020-12-01 11:15 GMT

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡില്‍ ധനമന്ത്രിയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

ധനമന്ത്രിയുടെ പ്രസ്താവന വിവാദമായപ്പോള്‍ പിന്തുണയുമായെത്തിയ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദിന്‍റെ നിലപാടിനെ പൂര്‍ണമായും സെക്രട്ടേറിയറ്റ് തള്ളി. വിജിലൻസ് റെയ്ഡിനെതിരായ പരസ്യപ്രസ്താവന തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഇടയാക്കി.

മികവാർന്ന പ്രവർത്തനം നടത്തുന്ന കെഎസ്എഫ്ഇ പോലുള്ള സ്ഥാപനത്തിനെ അപകീർത്തിപ്പെടുത്താൻ വിജിലൻസ് പരിശോധന ചിലർ ഉപയോഗിക്കുകയാണ്. ഇതിന്‍റെ ഭാഗമാണ് സർക്കാരിലും പാർട്ടിയിലും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്ന പ്രചാരവേല. ഇത് അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള നീക്കമാണെന്നും പ്രസ്താവനയില്‍ പറയുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കാൻ തയാറായി നിൽക്കുകയാണ്. എന്തും വിവാദമാക്കാൻ ശ്രമിക്കുന്നവർ ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നല്‍കുന്നു. ക്രമക്കേട് ആരോപിച്ച് വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളില്‍ കഴിഞ്ഞ ദിവസം പരിശോധന നടന്നത്. ഇതിനെ അതിരൂക്ഷമായ ഭാഷയിലാണ് ധനമന്ത്രി തോമസ് ഐസക് വിമര്‍ശിച്ചത്.

അമ്പത് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. ഏത് നിയമമനുസരിച്ചാണ് കെഎസ്എഫ്ഇയിൽ വരുന്ന പണമെല്ലാം ട്രഷറിയിൽ അടയ്‌ക്കണമെന്ന് പറയുന്നത് ? ഏതാളുടെ വട്ടാണ് റെയ്‌ഡിന് കാരണമെന്ന് എനിക്കറിയില്ല. നിയമം എന്തെന്ന് തീരുമാനിക്കേണ്ടത് വിജിലൻസല്ല. നിയമം വ്യാഖ്യാനിക്കാൻ ഇവിടെ നിയമവകുപ്പുണ്ട്. ന്യായമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിജിലൻസിന് അന്വേഷിക്കാം," -ഇതായിരുന്നു ധനമന്ത്രിയുടെ വാക്കുകള്‍.

ഇത് വിവാദമായതോടെ നിലപാട് കൂടുതല്‍ കടുപ്പിക്കുകയാണ് തോമസ് ഐസക് ചെയ്തത്. ചട്ടപ്രകാരമല്ലാതെ വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡിനുവന്നാൽ ശാഖകളിൽ കയറ്റരുതെന്ന് കെഎസ്എഫ്ഇയോട് ധനമന്ത്രി നിർദേശിച്ചു. ഇതോടെയാണ് സംഭവത്തില്‍ പാര്‍ട്ടി ഇടപെട്ടത്.

Tags:    

Similar News