ഇടതുപക്ഷത്തിനെതിരേ അവിശുദ്ധ കൂട്ടുകെട്ടെന്ന്; മാധ്യമങ്ങള്‍ക്കെതിരേ നവംബര്‍ ഒന്നിന് ജനകീയ കൂട്ടായ്മയുമായി സിപിഎം

നിരന്തരം നുണകള്‍ നിര്‍മിച്ച് വിവാദവും ആശങ്കയും സൃഷ്ടിക്കുന്നതിനാണ് മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങള്‍ സമൂഹത്തിലേക്ക് എത്താതിരിക്കാന്‍ വാര്‍ത്തകള്‍ ഇവര്‍ തമസ്‌കരിക്കുകയും ചെയ്യുന്നു.

Update: 2020-10-29 14:48 GMT

തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരേ രൂപം കൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഭൂരിപക്ഷ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വാര്‍ത്തകളുടെ ഓരോ വാക്കിലും തലക്കെട്ടുകളിലും ചിത്രങ്ങളിലും അടിക്കുറിപ്പുകളിലും ഈ രാഷ്ട്രീയ താല്‍പര്യം തെളിഞ്ഞു കാണാം. മാധ്യമനുണകള്‍ക്കെതിരേ നവംബര്‍ ഒന്നിന് സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ വിജയിപ്പിക്കാന്‍ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.

അച്ചടി മാധ്യമങ്ങളിലെ വാര്‍ത്താവിന്യാസത്തിലും ദൃശ്യമാധ്യമങ്ങളിലെ ബ്രേക്കിങ് ന്യൂസിലും പ്രൈം ടൈം ചര്‍ച്ചകളിലെ വിഷയത്തേയും പാനലിസ്റ്റുകളേയും തിരഞ്ഞെടുക്കുന്നതിലും ഇതേ താല്‍പര്യമാണുള്ളത്. നിരന്തരം നുണകള്‍ നിര്‍മിച്ച് വിവാദവും ആശങ്കയും സൃഷ്ടിക്കുന്നതിനാണ് മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങള്‍ സമൂഹത്തിലേക്ക് എത്താതിരിക്കാന്‍ വാര്‍ത്തകള്‍ ഇവര്‍ തമസ്‌കരിക്കുകയും ചെയ്യുന്നു.

എല്‍ഡിഎഫിനെതിരേ രൂപം കൊണ്ട അവിശുദ്ധ മുന്നണിയുടെ അവിഭാജ്യഭാഗമെന്ന നിലയിലാണ് ഒരുസംഘം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ മാധ്യമനുണകളെ തുറന്നുകാണിക്കേണ്ടത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണ്. അതില്‍ ഭാഗഭാക്കാവാന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ഥിക്കുന്നതായും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

Tags:    

Similar News