വോട്ടെടുപ്പിന് നാല് ദിവസം മുമ്പ് തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷമുണ്ടാകും: കെ മുരളീധരന്‍

പകലുള്ള ശത്രുക്കള്‍ രാത്രി വളരെ മിത്രങ്ങളായിട്ടുണ്ട്, ബിജെപിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും.

Update: 2021-03-27 11:01 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പരസ്പരം രണ്ട് സീറ്റുകളില്‍ സഹായിക്കാനാണ് ഇരുപാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നതെന്ന് നേമം യുഡിഎഫ് സ്ഥാനാര്‍ത്ഥി.

തിരുവനന്തപുരം സെന്‍ട്രലിലും നേമത്തും ബിജെപിയെ സിപിഎം സഹായിക്കും. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും സിപിഎമ്മിനെ ബിജെപി സഹായിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. സിപിഎം-ബിജെപി രാത്രി കൂട്ടുകെട്ട് സജീവമാണ്. കഴക്കൂട്ടത്തെ സംഘര്‍ഷം ഇതിന് ഉദാഹരണമാണെന്നും മുരളീധരന്‍ ആരോപിച്ചു.

പകലുള്ള ശത്രുക്കള്‍ രാത്രി വളരെ മിത്രങ്ങളായിട്ടുണ്ട്, ബിജെപിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും. രണ്ട് പേരും തിരുവനന്തപുരം നഗരത്തില്‍ ഒരു ധാരണയിലെത്തിയതായി ഞാന്‍ മനസിലാക്കുകയാണ്. ഇലക്ഷന്റെ നാല് ദിവസം മുമ്പ് ഇവിടെ സംഘര്‍ഷമുണ്ടാകും. ആ സംഘര്‍ഷം ബിജെപിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തമ്മിലായിരിക്കുമെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

അവരുടെ ലക്ഷ്യം ന്യൂനപക്ഷത്തിന്റെ വോട്ടുകള്‍ ഇടതുപക്ഷത്തിന് നേടിക്കൊടുക്കാനും, ഭൂരിപക്ഷ വോട്ടുകള്‍ നേടിയെടുത്തുകൊണ്ട് തിരുവനന്തപുരത്തും നേമത്തും ബിജെപിയ്ക്കും കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേയും ജയിപ്പിക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.