തലശ്ശേരി ഉസ്സന്‍മെട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ യുകെ സലിം വധക്കേസ്; എന്‍ഡിഎഫ് മുന്‍പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

Update: 2026-04-06 08:07 GMT

കണ്ണൂര്‍: തലശ്ശേരി ഉസ്സന്‍മെട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ യുകെ സലിം വധക്കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡി. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2008 ജൂലൈ 23 നായിരുന്നു കൊലപാതകം. രാത്രി 8.30ഓടെയാണ് ഉസ്സന്‍മെട്ടയിലെ സലിം കുത്തേറ്റ് മരിച്ചത്. ഡിവൈഎഫ്ഐ പോസ്റ്ററിന് മുകളില്‍ എന്‍ഡിഎഫിന്റെ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു കേസ്. എന്നാല്‍ ഈ കേസിന് പ്രമാദമായ മറ്റൊരു കേസുമായി ബന്ധമുണ്ടന്ന് ആരോപണം ഉയര്‍ന്നു. 2006ലെ ഫസല്‍ വധക്കേസുമായി മകന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പിതാവ് തന്നെയാണ് കോടതിയില്‍ മൊഴി നല്‍കിയത്.

കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് യുകെ സലിമിന്റെ പിതാവ് ആരോപിച്ചിരുന്നു. സലിം മരിക്കുന്നതിന് മുമ്പ് അടുത്ത സുഹൃത്തായിരുന്ന റഹീസും ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഇത് അപകട മരണമല്ലെന്നും ഫസലിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ റഹീസിനും അറിയാമായിരുന്നുവെന്നും അതിനാല്‍ റഹീസിനെ കൊലപ്പെടുത്തിയതാണെന്നും പിതാവ് മൊഴി നല്‍കിയിരുന്നു. ഫസല്‍ കേസിലെ വിവരങ്ങള്‍ സലിം പുറത്ത് പറയുമോ എന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു.