ജോസ് കെ മാണിയുടെ ഇടത് സഹകരണ നീക്കത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അവർത്തിച്ച് കാനം
ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനത്തിന് അനുകൂലമായി സംസാരിച്ച കോടിയേരി ബാലകൃഷ്ണനും കാനം മറുപടി നല്‍കി. 1965ലെ ചരിത്രം കോടിയേരി ഒന്നുകൂടി വായിക്കണം. അന്ന് ലീഗുമായി ചേര്‍ന്നാണ് സിപിഎം മത്സരിച്ചത് എന്നും കാനം പറഞ്ഞു.
തിരുവനന്തപുരം: ജോസ് കെ മാണിയുടെ ഇടത് സഹകരണ നീക്കത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വീണ്ടും വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തുടര്‍ഭരണ സാഹചര്യത്തെ സിപിഎം ദുര്‍ബലപ്പെടുത്തരുതെന്നും കാനം പറഞ്ഞു.
ഇടത് മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം സ്വീകരിക്കരുത്. വരുന്നവരേയും പോകുന്നവരേയും സ്വീകരിച്ചല്ല അടിത്തറ വികസിപ്പിക്കേണ്ടതെന്നും കാനം പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനത്തിന് അനുകൂലമായി സംസാരിച്ച കോടിയേരി ബാലകൃഷ്ണനും കാനം മറുപടി നല്‍കി. 1965ലെ ചരിത്രം കോടിയേരി ഒന്നുകൂടി വായിക്കണം. അന്ന് ലീഗുമായി ചേര്‍ന്നാണ് സിപിഎം മത്സരിച്ചത് എന്നും കാനം പറഞ്ഞു.
ജോസ് കെ മാണിയുമായി സാമുഹിക അകലം പാലിക്കേണ്ട സമയമാണ്. വിട്ടുവീഴ്ച ചെയ്യാം. എന്നാല്‍ അതിനുള്ള കാരണം വ്യക്തമാക്കണം. ജോസ് കെ മാണി യുഡിഎഫ് വിട്ടോയെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു. ജോസ് പക്ഷം വിലപേശുന്ന പാര്‍ട്ടിയാണ്. യുഡിഎഫിനൊപ്പം നില്‍ക്കെ ലഭിച്ച അധികാര സ്ഥാനങ്ങള്‍ ജോസ് കെ മാണി അടക്കം ഉപേക്ഷിക്കട്ടെ. എംപി വീരേന്ദ്ര കുമാര്‍ ചെയ്തത് അങ്ങനെയാണ്. മൂന്ന് മുന്നണികളുമായും അവര്‍ ചര്‍ച്ച നടത്തി. അങ്ങനെയുള്ളവരെ എല്‍ഡിഎഫിന് വേണ്ടെന്നും കാനം പറഞ്ഞു.