ജോസിനെ മുന്നണിയിലെടുത്തിട്ട് കാര്യമായ പ്രയോജനമില്ല; വീണ്ടും എതിര്‍പ്പുയര്‍ത്തി സിപിഐ

ജോസ് കെ മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സിപിഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ പോവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് വിട്ടുപോരുന്നതില്‍ അതൃപ്തരാണ് അവരുടെ അണികളിലെ പ്രധാനപ്പെട്ട ഒരു ഭാഗം.

Update: 2020-10-08 05:03 GMT

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലെടുക്കുന്നതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ കോട്ടയം ജില്ലാ നേതൃത്വം. ജോസ് കെ മാണി മുന്നണിയില്‍ വരുന്നതുകൊണ്ട് കാര്യമായ ഒരു പ്രയോജനവുമുണ്ടാവാന്‍ പോവുന്നില്ലെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ പറഞ്ഞു. ജോസ് കെ മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സിപിഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ പോവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് വിട്ടുപോരുന്നതില്‍ അതൃപ്തരാണ് അവരുടെ അണികളിലെ പ്രധാനപ്പെട്ട ഒരു ഭാഗം.

മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വലിയ അത്ഭുതമൊന്നും അവര്‍ വരുന്നതുകൊണ്ട് ഉണ്ടാവുമെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ലെന്നും സി കെ ശശിധരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ജന്‍മദിനമായ വെള്ളിയാഴ്ച സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷം മുന്നണി മാറ്റം സംബന്ധിച്ചുള്ള നിലപാട് ജോസ് കെ മാണി പ്രഖ്യാപിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഇതിനു മുന്നോടിയായാണ് സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ശക്തമായ എതിര്‍പ്പുമായി വീണ്ടും രംഗത്തെത്തിയത്. ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിനെതിരേ തുടക്കം മുതല്‍ സിപിഐ എതിര്‍ത്തിരുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇക്കാര്യം പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, ജോസ് കെ മാണിയുമായി സിപിഎം ചര്‍ച്ചകള്‍ തുടരുകയായിരുന്നു. അതിനിടെ, സിപിഐ അല്‍പം സംസ്ഥാന നേതൃത്വം അല്‍പം അയഞ്ഞതിനെത്തുടര്‍ന്ന് ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് വേഗതകൂടി. എന്നാല്‍, ജോസ് കെ മാണിയെ മുന്നണിയിലെടുക്കുന്നതില്‍ കോട്ടയം ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പ് ശക്തമാണെന്നാണ് ജില്ലാ സെക്രട്ടറിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

Tags: