പോലിസ് നിയമ ഭേദഗതി: ആശങ്ക പങ്കുവെച്ച് സിപിഐ മുഖപത്രം
‘പോലിസ് നിയമ ഭേദഗതി; ആശങ്കകൾ അവഗണിച്ചുകൂടാ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും വ്യക്തിഹത്യയും തടയാൻ ലക്ഷ്യമിട്ട് പോലിസ് നിയമത്തിൽ വരുത്തിയ ഭേദഗതിയിൽ ആശങ്കയുണ്ടെന്ന് സിപിഐ മുഖപത്രം. ഈ നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരേ ദുരുപയോഗം ചെയ്യപ്പെടാമെന്ന ആശങ്ക ജനയുഗം മുഖപ്രസംഗം പങ്കുവെക്കുന്നു.
'പോലിസ് നിയമ ഭേദഗതി; ആശങ്കകൾ അവഗണിച്ചുകൂടാ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം സർക്കാരിന്റെ തീരുമാനത്തെ പൊതുവേ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ, ഈ നിയമഭേദഗതി ജനാധിപത്യ സ്വാതന്ത്ര്യങ്ങൾക്കും മൗലികാവകാശങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരേ ദുരുപയോഗം ചെയ്യപ്പെടാമെന്ന ആശങ്ക ജനയുഗം മുഖപ്രസംഗം പങ്കുവെക്കുന്നു. വേണ്ടത്ര ചർച്ച കൂടാതെയാണ് നിയമത്തിൽ ഭേദഗതിവരുത്തിയതെന്ന് പരോക്ഷമായി വിമർശിക്കുന്നുമുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾക്കെതിരേ കേസെടുക്കാൻ നിലവിലുള്ള നിയമത്തിൽ വ്യവസ്ഥയുണ്ട്. പോലിസ് ജാഗ്രത പുലർത്തണമെന്നാണ് ഹൈക്കോടതി വിധിന്യായത്തിൽ പറഞ്ഞത്. പോലിസിനെ വിമർശിച്ചുകൊണ്ട് നടത്തിയ പരാമർശം ഗൗരവത്തോടെ കണക്കിലെടുത്തില്ല.
സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരേ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ആവശ്യമെങ്കിൽ കർശന നിയമ നിർമാണത്തിന് മടിക്കേണ്ടതില്ല. എന്നാൽ, അത് മൗലികാവകാശങ്ങളെയും ജനാധിപത്യ സ്വാതന്ത്ര്യങ്ങളെയും പരിമിതപ്പെടുത്തരുത്. ക്രിയാത്മകവും ജനാധിപത്യപരവുമായ ചർച്ചകളിലൂടെ വേണം അത്തരം നിയമങ്ങൾ ഉരുത്തിരിയാനെന്നും മുഖപ്രസംഗം പറയുന്നു.
