നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്ന് സിപിഐ എംഎല്‍ റെഡ് ഫ്‌ലാഗ്

ഏതൊരു വ്യക്തിയേയും പോലിസ് കസ്റ്റഡിയില്‍ ഇത്തരത്തില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നത് ഇടതുപക്ഷത്തിന്റേയും ഇടതുപക്ഷ സര്‍ക്കാരിന്റെയും പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണ്. സിപിഐ എംഎല്‍ പ്രസ്താവനയില്‍ പറഞ്ഞു.

Update: 2019-06-28 13:12 GMT

കോഴിക്കോട്: നെടുങ്കണ്ടം തൂക്കുപാലത്തുള്ള 'ഹരിതാ ഫിനാന്‍സ്' ഉടമ രാജ്കുമാറിനെ നെടുങ്കണ്ടം പോലിസ് ജൂണ്‍ 12ന് കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണെന്ന് സിപിഐ എംഎല്‍ പ്രസ്താവനയില്‍ പറഞ്ഞു. ഏതൊരു വ്യക്തിയേയും പോലിസ് കസ്റ്റഡിയില്‍ ഇത്തരത്തില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നത് ഇടതുപക്ഷത്തിന്റേയും ഇടതുപക്ഷ സര്‍ക്കാരിന്റെയും പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണ്.

എല്ലാ മനുഷ്യാവകാശങ്ങളേയും ഇരുട്ടറയിലടച്ച അടിയന്തരാവസ്ഥയോടുള്ള പ്രതിഷേധത്തില്‍ അടിയന്തരാവസ്ഥാ വിരുദ്ധദിനം ആചരിക്കുന്ന ദിനത്തില്‍ തന്നെ ഒരാള്‍ ക്രൂരമായി പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഈ ക്രൂരകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. ലോക്കപ്പ് മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: