കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് മാവോവാദി സായുധ സംഘത്തിന്റെ പോസ്റ്റർ
രാത്രി ഏഴരയോടെയാണ് മാവോവാദി പ്രവർത്തകർ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യ പ്രകടനവുമായി പ്രദേശത്ത് എത്തിയത്.
തലപ്പുഴ: വയനാട് തലപ്പുഴ ചുങ്കം കാപ്പികളം അണകെട്ടിന് സമീപം മാവോവാദി സായുധ സംഘമെത്തി. ഒരു സ്ത്രീ ഉൾപ്പെടെയുള്ള നാലംഗ സംഘമാണ് എത്തിയത്.
മാവോവാദി സംഘം പോസ്റ്ററുകൾ പതിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കർഷക പ്രക്ഷോഭത്തെ പിന്തുണക്കുന്ന പോസ്റ്ററുകളാണ് പതിച്ചത്. കബനി ദളത്തിന്റെ പേരിലാണ് പോസ്റ്റർ. പ്രദേശത്ത് ലഘുലേഖയും വിതരണം ചെയ്തു.
രാത്രി ഏഴരയോടെയാണ് മാവോവാദി പ്രവർത്തകർ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യ പ്രകടനവുമായി പ്രദേശത്ത് എത്തിയത്.
കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുക, കാർഷിക നിയമങ്ങൾ പിൻവലിക്കുക, കർഷകരുടെ പോരാട്ടത്തെ കുപ്രചരണങ്ങളിലൂടെ ജനപിന്തുണയൊരുക്കി കൂട്ടക്കൊല നടത്താനുള്ള നീക്കത്തെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളിലുള്ള പോസ്റ്ററുകളാണ് പതിച്ചത്.
പടിഞ്ഞാറത്തറയിൽ മാവോവാദി നേതാവ് വേൽമുരുകൻ കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് വയനാട്ടിൽ മാവോവാദി സായുധ പ്രവർത്തകർ രാഷ്ട്രീയ കാംപയിനുമായി പൊതുനിരത്തുകളിലേക്ക് എത്തുന്നത്.