ജില്ലാതലം മുതല്‍ 75 വയസ് പിന്നിട്ടവര്‍ നേതൃനിരയില്‍ നിന്ന് പുറത്തേക്ക്; സിപിഎമ്മില്‍ തലമുറമാറ്റം

സിപിഎം കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധി സംബന്ധിച്ച് നേരത്തെ തന്നെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ നല്‍കിയിരുന്നില്ല.

Update: 2021-11-24 11:06 GMT

തിരുവനന്തപുരം: ജില്ലാതലം മുതലുള്ള ഘടകങ്ങളില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതോടെ സിപിഎമ്മില്‍ തലമുറമാറ്റം ഉറപ്പായി. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 75 വയസ്സ് പിന്നിട്ട നിരവധി നേതാക്കള്‍ ഉപരി കമ്മിറ്റിയില്‍ നിന്ന് പുറത്താക്കും. സിപിഎം നേതാവ് കോടിയേരി ബാലകൃഷണന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെങ്കിലും ഉണ്ടാവണമെന്നതും നിര്‍ബന്ധമാക്കിയതായി കോടിയേരി അറിയിച്ചു.

പുതിയ ആളുകള്‍ക്ക് പാര്‍ട്ടിയില്‍ അവസരം കൊടുക്കണം. പ്രായപരിധി കടന്നതിനാല്‍ പലരും പുറത്തുപോവേണ്ടി വരും. അലവന്‍സ്, വൈദ്യസഹായം, മറ്റ് സഹായങ്ങള്‍ എന്നിവ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധി സംബന്ധിച്ച് നേരത്തെ തന്നെ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ നല്‍കിയിരുന്നില്ല.

88 അംഗങ്ങളും 8 ക്ഷണിതാക്കളും ഉള്‍പ്പെടെ 96 അംഗ സംസ്ഥാന കമ്മിറ്റിയാണ് കേരളത്തിലുളളത്. ഇതില്‍ ഏകദേശം ഇരുപതോളം പേര്‍ 75 വയസ്സ് പിന്നിട്ടവരാണ്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം ഈ പ്രായപരിധിക്ക് പുറത്താണ് വരുന്നത്. ചിലര്‍ക്ക് ഇളവ് കൊടുക്കാമെങ്കിലും പ്രധാനപ്പെട്ട പലരും സംസ്ഥാന സമിതിയില്‍ നിന്ന് പുറത്തുപോകാനാണ് സാധ്യത.