സിപിഐയോട് മൽസരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ല: കാനം രാജേന്ദ്രൻ

കോട്ടയത്ത് സീറ്റ് വിഭജനം സംബന്ധിച്ച് കാര്യമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ സിപിഐ മത്സരിക്കുന്ന അഞ്ച് സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്തിനായി ഒഴിഞ്ഞു കൊടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2020-11-14 14:23 GMT

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷി സിപിഐ ആണ്. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് ഒന്നാം കക്ഷി ആണെന്ന അഭിപ്രായം സിപിഐക്ക് ഇല്ല. സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തും കഴിവും ഉള്ള പ്രസ്ഥാനമാണ് എല്‍ഡിഎഫ്. ഒറ്റക്കെട്ടായി ആ വെല്ലുവിളികളെ നേരിടാന്‍ തയ്യാറെടുത്താണ് എല്‍ഡിഎഫ് മുന്നോട്ടു പോകുന്നത്. അഭിപ്രായ വ്യത്യാസമുണ്ടാകും, ഏത് മുന്നണിയിലായാലും അഭിപ്രായ വ്യത്യാസം ഉണ്ടാകും. അതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് മുന്നണി നേതൃത്വത്തിന്റെ ചുമതല. അതിന് എല്‍ഡിഎഫ് മറ്റ് ഏത് മുന്നണിയെക്കാള്‍ കൂടുതല്‍ വേഗം അതൊക്കെ പരിഹരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കോട്ടയത്ത് സീറ്റ് വിഭജനം സംബന്ധിച്ച് കാര്യമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ സിപിഐ മത്സരിക്കുന്ന അഞ്ച് സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്തിനായി ഒഴിഞ്ഞു കൊടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അതിന് സിപിഐ തയാറല്ല. സമാനമായ തര്‍ക്കങ്ങള്‍ പഞ്ചായത്തുകള്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവയിലുമുണ്ട്.

ജോസ് കെ.മാണി വിഭാഗം വരുന്നതോടെ എല്‍ഡിഎഫ് ശക്തിപ്പെടുമെങ്കിലും സിപിഐയുടെ അസ്തിത്വം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള നടപടികളിലേക്ക് പോകാനാകില്ലെന്ന നിലപാടാണ് സിപിഐ വ്യക്തമാക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിനു വേണ്ടി വേണമെങ്കില്‍ ഒരു സീറ്റ് ഒഴിയാന്‍ സിപിഐ തയാറാണ്. എന്നാല്‍ കൂടുതല്‍ കടുംപിടുത്തത്തിലേക്ക് പോകരുതെന്ന നിലപാടാണ് സിപിഐ വ്യക്തമാക്കുന്നത്.