സഭാ ആശുപത്രികളില്‍ കൊവിഡ് ചികിൽസക്ക് കുറഞ്ഞ നിരക്ക് ഈടാക്കണമെന്ന് കെസിബിസി സര്‍ക്കുലര്‍
സഭാംഗങ്ങളായ ഡോക്ടര്‍മാരും നഴ്‌സുമാരുടെയും സേവനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറപ്പാക്കണം.
കൊച്ചി: കത്തോലിക്കാ സഭയുടെ ആശുപത്രികളില്‍ കൊവിഡ് ചികിൽസക്ക് കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്ന് കെസിബിസി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് കെസിബിസി കൊവിഡ് ചികിൽസക്കായി സഭാ ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
സഭാംഗങ്ങളായ ഡോക്ടര്‍മാരും നഴ്‌സുമാരുടെയും സേവനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറപ്പാക്കണം. രോഗവ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കുക, മാസ്‌ക്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. എല്ലാവരും വാക്‌സിനെടുക്കണം. അതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുകൊണ്ട് മുന്നോട്ടു പോകണമെന്നും കെസിബിസി സര്‍ക്കുലറില്‍ വ്യക്തമാക്കി.
ഇതിനിടെ കൊവിഡ് ചികിൽസയി സ്വകാര്യ ആശുപത്രികള്‍ അമിത തുക ഈടാക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിൽസാ നിരക്ക് ഏകീകൃതമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ക്കെതിരേ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനറല്‍ വാര്‍ഡുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ 2,645 രൂപ മാത്രമേ ഈടാക്കാവൂയെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നത്. എന്‍എബിഎച്ച് അംഗീകൃത ആശുപത്രികളില്‍ പരമാവധി 2910 രൂപ വരെ ഈടാക്കാം.
