സ്വകാര്യലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു

ഇതനുസരിച്ച് ആര്‍ടിപിസിആര്‍ (ഓപണ്‍) ടെസ്റ്റിന് 2,100 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 2,100 രൂപയും, ആന്റിജന്‍ ടെസ്റ്റിന് 625 രൂപയും ജീന്‍ എക്സ്പേര്‍ട്ട് ടെസ്റ്റിന് 2,500 രൂപയായും നിശ്ചയിച്ചു.

Update: 2020-10-21 14:00 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കൊവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതനുസരിച്ച് ആര്‍ടിപിസിആര്‍ (ഓപണ്‍) ടെസ്റ്റിന് 2,100 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 2,100 രൂപയും, ആന്റിജന്‍ ടെസ്റ്റിന് 625 രൂപയും ജീന്‍ എക്സ്പേര്‍ട്ട് ടെസ്റ്റിന് 2,500 രൂപയായും നിശ്ചയിച്ചു. എല്ലാ വ്യക്തിസുരക്ഷാ ഉപകരണങ്ങളും സ്വാബിങ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണ് ഏകീകൃതമായ ഈ നിരക്ക്.

ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐസിഎംആര്‍/സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഈ നിരക്കില്‍ കൂടുതല്‍ ആരും ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ടിപിസിആര്‍ (ഓപണ്‍) 2750 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 3,000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്സ്പേര്‍ട്ട് നാറ്റ് 3,000 രൂപ എന്നിങ്ങനെയാണ് നേരത്തെ നിരക്ക് നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്ത് സ്വകാര്യാശുപത്രികളിലെ പരിശോധനയ്ക്ക് അനുമതി നല്‍കിയപ്പോള്‍തന്നെ പരിശോധനകളുടെ നിരക്കും നിശ്ചയിച്ചിരുന്നു.

എന്നാല്‍, മല്‍സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. ഈയൊരു സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ കിറ്റുകളുടെ നിരക്കുകള്‍ കുറച്ചത്. നിശ്ചിതമാനദണ്ഡങ്ങള്‍ക്കനുസൃതമായി എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും സ്റ്റെപ്പ് കിയോസ്‌കുകള്‍ (സ്‌ക്രീനിങ് ടെസ്റ്റിങ് എജ്യൂക്കേഷന്‍ ആന്റ് പ്രിവന്‍ഷന്‍ കിയോസ്‌ക്) സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തുടക്കത്തിലേ രോഗനിര്‍ണയം നടത്തി ചികില്‍സ ലഭ്യമാക്കാനും കണ്ടൈന്‍മെന്റ് സോണുകള്‍ കണ്ടെത്തി കൊവിഡ് രോഗനിയന്ത്രണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നതാണ്. ജില്ലാ മെഡിക്കല്‍ ഓഫിസമാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

Tags:    

Similar News