കൊവിഡ് വ്യാപനം: സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കാന്‍ വേണ്ടി കടകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ച് വൃത്തം വരയ്‌ക്കേണ്ടതാണ്. ഇത്തരം കടകളില്‍ ഉപഭോക്താവിന് ചെലവഴിക്കാനുളള പരമാവധി സമയം നിജപ്പെടുത്തണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.

Update: 2020-08-06 06:11 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ഡിജിപിയുടെ നിര്‍ദേശം. മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്ര അടിക്ക്‌ ആറുപേര്‍ എന്ന നിലയില്‍ മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. വളരെ അത്യാവശ്യം ജീവനക്കാരെ മാത്രമേ സ്ഥാപനങ്ങളില്‍ നിയോഗിക്കാവൂ.

കൂടാതെ ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കാന്‍ വേണ്ടി കടകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ച് വൃത്തം വരയ്‌ക്കേണ്ടതാണ്. ഇത്തരം കടകളില്‍ ഉപഭോക്താവിന് ചെലവഴിക്കാനുളള പരമാവധി സമയം നിജപ്പെടുത്തണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പ്രവേശിക്കാനാവാത്ത ചെറിയ കടകള്‍ക്ക് മുന്നില്‍ വൃത്തംവരച്ച് കൃത്യമായ സാമൂഹിക അകലത്തോടെ ഉപഭോക്താക്കളെ വരിനിര്‍ത്തേണ്ട ഉത്തരവാദിത്തം കട ഉടമകള്‍ക്കായിരിക്കും. സാമൂഹിക അകലം ലംഘിക്കുന്ന തരത്തിലുളള ഒരു പ്രവൃത്തികളും ബാങ്കുകള്‍ മുതലായ സാമ്പത്തിക സ്ഥാപനങ്ങളിലുണ്ടാവാന്‍ പാടില്ല.

അവയ്ക്ക് മുന്നില്‍ കൂട്ടംകൂടി നില്‍ക്കുന്നതും ഒഴിവാക്കണം. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊളളുന്ന പോസ്റ്ററുകള്‍ കടകള്‍ക്ക് മുന്നില്‍ പതിക്കാന്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പലസ്ഥലത്തും ഇത് പാലിച്ചതായി കാണുന്നില്ല. ഈ സാഹചര്യത്തില്‍ ഇക്കാര്യം നേരിട്ട് പരിശോധിക്കാന്‍ പോലിസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ ടീം വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലിസ് മേധാവി അറിയിച്ചു. കടകള്‍ക്കു മുന്നിലും അകത്തും മലയാളത്തിലും ഇംഗ്ലീഷിലുമാണ് പോസ്റ്റര്‍ പതിക്കേണ്ടത്.  

Tags:    

Similar News