കൊവിഡ് വ്യാപനം: ചരക്കുവാഹനങ്ങളിലെ ജീവനക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം

ആരോഗ്യപ്രവര്‍ത്തകര്‍ ലോറി ജീവനക്കാരുടെ പരിശോധന പൂര്‍ത്തിയാക്കി യാത്രാനുമതി നല്‍കിയാലുടനെ പ്രത്യേക പോലിസ് ഉദ്യോഗസ്ഥര്‍ അക്കാര്യം ബന്ധപ്പെട്ട പോലിസ് സ്റ്റേഷനില്‍ അറിയിക്കും.

Update: 2020-07-10 08:22 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി കടന്നെത്തുന്ന ചരക്കുവാഹനങ്ങളെ നിരീക്ഷിക്കുന്നതിന് പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. ഇതിനായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വയര്‍ലെസ് സെറ്റുമായി പോലിസ് ഉദ്യോഗസ്ഥരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവിമാര്‍ നിയോഗിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍ ലോറി ജീവനക്കാരുടെ പരിശോധന പൂര്‍ത്തിയാക്കി യാത്രാനുമതി നല്‍കിയാലുടനെ പ്രത്യേക പോലിസ് ഉദ്യോഗസ്ഥര്‍ അക്കാര്യം ബന്ധപ്പെട്ട പോലിസ് സ്റ്റേഷനില്‍ അറിയിക്കും. തുടര്‍ന്ന് ഇക്കാര്യം ചരക്കുവാഹനങ്ങളുടെ ലക്ഷ്യസ്ഥാനത്തെ പോലിസ് സ്റ്റേഷനിലേയ്ക്ക് അറിയിക്കും. വാഹനത്തിന്റെ നമ്പര്‍, ഡ്രൈവറുടെയും മറ്റ് ജീവനക്കാരുടെയും പേരുവിവരങ്ങള്‍, ചെക്ക് പോസ്റ്റില്‍നിന്ന് തിരിച്ച സമയം, ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന ഏകദേശസമയം എന്നിവയും അറിയിക്കും.

ലക്ഷ്യസ്ഥാനത്ത് വാഹനത്തിലെ ജീവനക്കാര്‍ക്കായി സുരക്ഷിതമായ വിശ്രമസ്ഥലം ജില്ലാഭരണകൂടം തയ്യാറാക്കും. ലക്ഷ്യസ്ഥാനത്ത് എത്തിയശേഷം കറങ്ങിനടക്കാന്‍ വാഹനങ്ങളിലെ ജീവനക്കാരെ അനുവദിക്കില്ല. ചരക്ക് ഇറക്കിയശേഷം ജീവനക്കാര്‍ വാഹനവുമായി മടങ്ങും. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവിധി കുറയ്ക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.  

Tags:    

Similar News