കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

രോഗം ഭേദമായവരെക്കുറിച്ച് എല്ലാവരും അറിയുന്നതാണ്. അവരുടെ കാര്യത്തിൽ രഹസ്യാത്മകത നിലനിൽക്കുന്നില്ല. ഇത്തരം ആളുകൾക്ക് കൂടുതൽ ചികിത്സ വാഗ്ദാനം ചെയ്തുകൊണ്ട് ഫോൺ കോൾ ലഭിക്കുന്നുവെന്നാണ് ആരോപണം.

Update: 2020-04-27 12:15 GMT

തിരുവനന്തപുരം: കണ്ണൂർ, കാസർകോട് ജില്ലയിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. രോഗം ഭേദമായവരെക്കുറിച്ച് എല്ലാവരും അറിയുന്നതാണ്. അവരുടെ കാര്യത്തിൽ രഹസ്യാത്മകത നിലനിൽക്കുന്നില്ല. ഇത്തരം ആളുകൾക്ക് കൂടുതൽ ചികിത്സ വാഗ്ദാനം ചെയ്തുകൊണ്ട് ഫോൺ കോൾ ലഭിക്കുന്നുവെന്നാണ് ആരോപണം.

എന്നാൽ ഫലപ്രദമായ ചികിത്സ ലഭിച്ചതിനാലാണ് അവർക്ക് രോഗം ഭേദമായത്. അതിൽ കൂടുതൽ എന്ത് ചികിത്സയാണ് അത്തരം ആളുകൾക്ക് കൂടുതൽ ലഭിക്കാനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഈ വിഷയം അന്വേഷിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വരെ കൊവിഡ് പരിശോധനാഫലങ്ങൾ രഹസ്യമാക്കിവയ്ക്കുന്നുവെന്ന ആരോപണത്തേയും മുഖ്യമന്ത്രി തള്ളി.

പരിശോധനാഫലം പൊസിറ്റീവാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുന്നുണ്ട്. വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട്. ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ പറയാൻ മാത്രമാണ് വാർത്താസമ്മേളനം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ, കാസർകോട് ജില്ലകളിലെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തായതായി വാർത്തകൾ വന്നിരുന്നു. സ്വകാര്യ കമ്പനികളിൽനിന്ന് കോവിഡ് രോഗികളെ വിളിച്ചതോടെയാണ് വിവരം ചോർന്ന കാര്യം പുറത്തുവന്നത്. ബാംഗ്ലൂരിൽനിന്നുള്ള ഐകോണ്ടൽ എന്ന കമ്പനി കാസർകോട്ടുള്ള രോഗിയെ മൊബൈൽ വഴി ബന്ധപ്പെട്ടാണ് വിവരങ്ങൾ ആരാഞ്ഞത്.

Tags:    

Similar News