കൊവിഡ് രോഗിക്ക് പീഡനം: ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിട്ടു

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ 108 ആംബുലന്‍സ് ദുരയുപയോഗം ചെയ്തതിന് നൗഫലിനെതിരെ ജിവികെ ഇഎംആര്‍ഐ പോലിസിന് പരാതി നല്‍കിയിട്ടുണ്ട്.

Update: 2020-09-06 12:27 GMT

തിരുവനന്തപുരം: ആറന്‍മുളയില്‍ കൊവിഡ് രോഗിയെ കനിവ് 108 ആംബുലന്‍സിനുള്ളില്‍ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആംബുലന്‍സ് പൈലറ്റ് വി നൗഫലിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ 108 ആംബുലന്‍സ് ദുരയുപയോഗം ചെയ്തതിന് നൗഫലിനെതിരെ ജിവികെ ഇഎംആര്‍ഐ പോലിസിന് പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട ജില്ലാ പ്രോഗ്രാം മാനേജരെ ചുമതലപ്പെടുത്തിയതായി കമ്പനി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പോലിസ് ആവശ്യപ്പെട്ടത് അനുസരിച്ച് സംഭവസമയത്തെ ആംബുലന്‍സിന്റെ ജിപിഎസ് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. അന്വേഷണത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണയുണ്ടാവും. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രധാനപങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍.

നിലവില്‍ സംസ്ഥാനത്തുടനീളം കനിവ് 108 ആംബുലന്‍സിന്റെ 293 ആംബുലന്‍സുകളും ആയിരത്തിലധികം ജീവനക്കാരുമാണ് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരിക്കുന്നത്. നാളിതുവരെ ഒന്നരലക്ഷം കൊവിഡ് ട്രിപ്പുകള്‍ സംസ്ഥാനത്തുടനീളം കനിവ് 108 ആംബുലന്‍സുകള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ 108 ആംബുലന്‍സിനോടുള്ള ജനങ്ങളുടെ സമീപനത്തെ തന്നെ ബാധിക്കും. തുടര്‍സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പി വ്യക്തമാക്കി. 

Tags: