കോഴിക്കോട് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 4 ആയി
കൊവിഡ് സ്ഥീരീകരിച്ചവരുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.
കോഴിക്കോട്: കോഴിക്കോട് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ വൈറസ് ബാധിതരുടെ എണ്ണം നാലായി. ഇത് കൂടാതെ കൊവിഡ് 19 സ്ഥിരീകരിച്ച കാസർകോട് സ്വദേശിയായ ഒരാൾകൂടി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടെന്ന് കലക്ടർ അറിയിച്ചു. കൊവിഡ് സ്ഥീരീകരിച്ചവരുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.
കൊവിഡ് 19 സ്ഥിരീകരിച്ച മൂന്നാമത്തെ വ്യക്തി മാർച്ച് 17 ന് ഇൻഡിഗോ എയർലൈൻസിന്റെ 6E: 89 വിമാനത്തിലാണ് ദുബൈയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.15ന് എത്തിയത്.11 മണിക്ക് വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോയി. അന്നേ ദിവസം രാത്രി 8pm നും 8.30 നും ഇടയിൽ സ്വന്തം വാഹനത്തിൽ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിൽസ തേടി. അവിടെനിന്ന് ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകിയതിനു ശേഷം വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിക്കുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 21ന് മെഡിക്കൽ കോളേജിൽ ചികിൽസ തേടുകയും അവിടെ നിന്ന് ഉടൻ തന്നെ കൊവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയാണുണ്ടായത്.
വൈറസ് ബാധയേറ്റ നാലാമത്തെ വ്യക്തി മാർച്ച് 20നുള്ള എയർ ഇന്ത്യ വിമാനത്തിൽ (AI 906) ദുബൈയിൽ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിയത്. രാവിലെ 4.30ന് എത്തിച്ചേരുകയും, നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ 5.30ന് ചെന്നൈ പട്ടണത്തിലെത്തി. രാവിലെ 5.30 മുതൽ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടിൽ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയിൽ എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്നു. രാത്രി 8.30 നുള്ള ചെന്നൈ-മംഗലാപുരം മെയ്ൽ (12601) ട്രെയിനിന്റെ B3 കോച്ചിൽ യാത്ര ചെയ്ത് 21ന് രാവിലെ 7.35ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നമ്പർ നാലിൽ എത്തി. റെയിൽവേ സ്റ്റേഷനിലെ കൊറോണ ഹെൽപ് ഡെസ്കിലെ പരിശോധനയ്ക്കുശേഷം108 ആംബുലൻസിൽ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന കാസർകോട് സ്വദേശി മാർച്ച് 19 ന് എയർ ഇന്ത്യ AI 938 വിമാനത്തിൽ ദുബൈയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി 8.30 ന് എത്തി. വിമാനത്താവളത്തിൽ നിന്നും 9.30ന് 108 ആംബുലൻസ് സർവീസിൽ നേരിട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ട്രിയാജ് 3 ൽ 11pm ന് എത്തിക്കുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.
ജില്ലയിലെ കൊവിഡ് 19 കേസുകളുടെ എണ്ണം വർധിച്ചുവരികയാണെന്നും ഇനി വരുന്ന ദിവസങ്ങൾ വളരെ നിർണായകമാണെന്നും കലക്ടർ അറിയിച്ചു.

