ഹോട്ട്സ്പോട്ടിൽ നിന്ന് ഏത് രോഗത്തിന് ചികിൽസ തേടിയാലും കൊവിഡ് പരിശോധന നടത്തും
ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ നിന്ന് കൂടുതൽ പേരിലേക്ക് രോഗം പടരാനുള്ള സാധ്യത സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് 19 ഹോട്ട്സ്പോട്ട് മേഖലകളിൽനിന്ന് ഏത് രോഗത്തിനു ചികിത്സ തേടിയാലും കോവിഡ് പരിശോധന നടത്താൻ തീരുമാനം. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും വൈറസ് ബാധയുണ്ടോയെന്ന് അറിയാനാണ് പരിശോധന നടത്തുന്നത്. നേരത്തെ കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരിലും രോഗം സ്ഥിരീകരിച്ചിരുന്നു.
ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ നിന്ന് കൂടുതൽ പേരിലേക്ക് രോഗം പടരാനുള്ള സാധ്യത സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹിക വ്യാപന സാധ്യത സർക്കാർ തള്ളിക്കളയുന്നുണ്ടെങ്കിലും അക്കാര്യത്തിലും പരിശോധന നടത്തണം. ഇതിനായാണ് ഈ മേഖലകളിൽ നിന്ന് ചികിത്സ തേടുന്ന എല്ലാ രോഗികളേയും പരിശോധനയ്ക്ക് വിധേയരാക്കാൻ തീരുമാനിച്ചത്. ശസ്ത്രക്രിയക്ക് എത്തുന്നവരേയും പരിശോധിക്കും.
വിദേശത്തു നിന്ന് എത്തുന്ന എല്ലാവരിലും പരിശോധന നടത്തും. അതിർത്തികൾ വഴി കേരളത്തിലേക്കെത്തുന്നവരേയും പരിശോധനയ്ക്ക് വിധേയരാക്കും.