കൊവിഡ്: ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

മാവേലിക്കര താലൂക്കിലെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡ്, ചെങ്ങന്നൂര്‍ നഗരസഭ 23-ാം വാര്‍ഡ്, അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാല് , 17, 20 വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാകലക്ടര്‍ ഉത്തരവായത്

Update: 2020-07-23 12:13 GMT

കൊച്ചി:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലിയില്‍ കുടുതല്‍ മേഖല കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.മാവേലിക്കര താലൂക്കിലെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡ്, ചെങ്ങന്നൂര്‍ നഗരസഭ 23-ാം വാര്‍ഡ്, അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാല്, 17, 20 വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാകലക്ടര്‍ ഉത്തരവായത്.ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് 5-ാം വാര്‍ഡില്‍ ഒരുവീട്ടില്‍ മൂന്ന് പേര്‍ക്കും ചെങ്ങന്നൂര്‍ നഗരസഭയിലെ 23-ാം വാര്‍ഡില്‍ ഒരുവീട്ടില്‍ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാല്, 17, 20 വാര്‍ഡുകളിലും കൊവിഡ്   സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചയാളുകള്‍ വാര്‍ഡുകളിലെ ഒട്ടനവധി പേരുമായി സമ്പര്‍ക്കമുണ്ടായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് രോഗവ്യാപനം തടയാനാണ് ഈ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ വാര്‍ഡുകളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തിര വൈദ്യ സഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കും. അവശ്യ ,ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് (പിഡിഎസ്.) രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. പ്രദേശങ്ങളില്‍ പോലിസ് നിരീക്ഷണവും തദ്ദേശ സ്വയംഭരണ വകുപ്പിന്റയും ആരോഗ്യ വിഭാഗത്തിന്റെയും നിരീക്ഷണവും ശക്തമാക്കേണ്ടതാണ്.

ഈ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പോലിസ്, വാര്‍ഡ് ആര്‍ആര്‍റ്റി കളുടെ സേവനം തേടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.പ്രദേശങ്ങളിലെ ആരാധാനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. കൊവിഡ് രോഗനിര്‍വ്യാപന പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കാം. പോലിസ്, ട്രഷറി, പെട്രോളിയം, എല്‍ പി ജി പോസ്റ്റോഫീസുകള്‍ എന്നിവയ്ക്കും നിയന്ത്രണമാന ദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.മുഴുവന്‍ വാര്‍ഡുതല ജാഗ്രതാ സമിതികളും അടിയന്തിരമായി കൊവിഡ് നിര്‍വ്യാപന, നിരീക്ഷണ നടപടികള്‍ സ്വീകരിക്കണം.

ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി. സെക്ഷന്‍ 188,269 പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. 

Tags:    

Similar News