പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ പിതാവ് മരിച്ചു
കൊവിഡ് 19 സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ ആശുപത്രിയില്‍ കനത്ത ജാഗ്രത. രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ കുടെ ജോലി ചെയ്യുന്ന 25 ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കി.
തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിയുടെ പിതാവ് മരിച്ചു. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാൾക്ക് കൊവിഡ് ബാധിച്ചിരുന്നോ എന്ന് പരിശോധിക്കും. സംസ്‌കാരം നാലുദിവസം നീട്ടിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ചൈനയില്‍നിന്നും വന്ന വിദ്യാര്‍ത്ഥിനിയും പിതാവും തമ്മില്‍ നേരില്‍ കണ്ടിരുന്നോ എന്നത് വ്യക്തമല്ല.
അതേസമയം, പത്തനംതിട്ടയില്‍ ഇന്ന് കിട്ടിയ ഒമ്പത് പേരുടെ സാമ്പിൾ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ഇതിൽ ഒന്നര വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.
അതിനിടെ, കൊവിഡ് 19 സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ ആശുപത്രിയില്‍ കനത്ത ജാഗ്രത. രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ കുടെ ജോലി ചെയ്യുന്ന 25 ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കും. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കി.
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കൂട്ടം കൂടരുതെന്ന് നിർദ്ദേശമുണ്ട്. എന്നാൽ പ്രവർത്തി ദിവസമായ ഇന്ന് കെഎസ്ആർടിസിയുടെ സർവ്വീസുകൾ പല ഭാഗത്തും ഇല്ല. ഇത് കാരണം തിങ്ങി നിറഞ്ഞ ബസിലാണ് മിക്കവരും പോകുന്നത്. ഇത് കൂട്ടം കൂടലിനുള്ള സാഹചര്യം ഒരുക്കുകയാണെന്ന് പരാതിയുണ്ട്.
