കൊവിഡ് 19: തിരുവനന്തപുരത്ത് രോഗബാധ സംശയിക്കുന്ന ആള്‍ക്കൊപ്പം യാത്ര ചെയ്തത് 91 പേർ

കൊവിഡ് 19 ജാ​ഗ്രതയുടെ ഭാഗമായി യാക്കോബായ സഭ കുമ്പസാരം താൽക്കാലികമായി നിർത്തി

Update: 2020-03-13 06:45 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് 19 രോഗബാധ സംശയിക്കുന്ന ആള്‍ക്കൊപ്പം യാത്ര ചെയ്തത് 91 പേരെന്ന് കണ്ടെത്തി. ഇതില്‍ 10 പേര്‍ വിദേശികളാണ്. ഇവര്‍ തിരുവനന്തപുരത്ത് ഉണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കി.

അതേസമയം, ഇറ്റലിയിൽ നിന്ന് ഖത്തര്‍ വഴി തിരുനന്തപുരത്ത് എത്തിയ വെള്ളനാട് സ്വദേശിയെ പരിശോധിക്കുന്നതിൽ സര്‍ക്കാര്‍ സംവിധാനങ്ങൾക്ക് വൻ വീഴ്ച പറ്റിയെന്ന് കെ എസ് ശബരീനാഥൻ എംഎൽഎ നിയമസഭയിൽ ആരോപിച്ചു. വിമാനത്താവളത്തിലും അതിന് ശേഷം യുവാവ് സ്വയം സന്നദ്ധനായി മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിശോധനക്ക് എത്തി. എന്നാൽ പ്രാഥമിക ലക്ഷണങ്ങളില്ലെന്ന പറഞ്ഞ വീട്ടിൽ പറഞ്ഞു വിടുന്ന അവസ്ഥയാണ് ഉണ്ടായതെന്നും കെ എസ് ശബരീനാഥൻ കുറ്റപ്പെടുത്തി.

ഇറ്റലിയിൽ നിന്ന് വന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല, ഇന്നലെ രാവിലെ ആരോഗ്യവകുപ്പ് അധികൃതർ രോഗബാധിതനെ വീട്ടിൽ നിന്ന് കൊണ്ടുപോയി. ജനപ്രതിനിധികൾക്ക് പോലും വിവരങ്ങൾ നൽകാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ കെ എസ് ശബരീനാഥൻ കുറ്റപ്പെടുത്തി.

ഇറ്റലിയിൽ നിന്ന് ഖത്തര്‍ വഴി തിരുവനന്തപുരത്തെത്തിയ യുവാവ് അങ്ങേയറ്റം ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരും വ്യക്തമാക്കുന്നത്. രോഗ പ്രതിരോധ നടപടികളോടും സുരക്ഷാ മുൻകരുതലുകളോടും യുവാവ് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്. ഖത്തര്‍ എയര്‍വേയ്സിൽ യുവാവിനൊപ്പം യാത്ര ചെയ്ത 31 പേരെ അവരവരുടെ വീടുകളിൽ ഐസലേഷനിലാക്കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. 

അതേസമയം, കൊവിഡ് 19 ജാ​ഗ്രതയുടെ ഭാഗമായി യാക്കോബായ സഭ കുമ്പസാരം താൽക്കാലികമായി നിർത്തിയിട്ടുണ്ട്.

Tags: