മലയാളികള്‍ക്ക് തിരിച്ചെത്താനുള്ള ട്രെയിന്‍: സര്‍ക്കാരിന്റേത് ലജ്ജാകരമായ കള്ളകളിയെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വണ്ടികള്‍ എന്ന്, എപ്പോള്‍ പുറപ്പെടും എന്നിത്യാദി കാര്യങ്ങള്‍ കേരള ഹൗസില്‍ അടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരോട് ചോദിച്ചാല്‍ അവര്‍ക്കൊന്നും യാതൊരു ധാരണയുമില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Update: 2020-05-12 15:08 GMT

മലപ്പുറം: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന ട്രെയിന്‍ സൗകര്യത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ലജ്ജാകരമായ കള്ളകളി നടത്തുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് ആളുകളെ കൊണ്ടു വരുന്നതിനായി പ്രത്യേക തീവണ്ടികളെ കുറിച്ച് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നിമിഷം വരെ ആ വണ്ടികളെ കുറിച്ച് യാതൊരു വിവരവുമില്ല.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ തീവണ്ടികള്‍ എവിടെ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട് . ഇപ്പോള്‍ റെയില്‍വേ കമേഴ്‌സ്യല്‍ അടിസ്ഥാനത്തിലുള്ള വണ്ടികള്‍ പുനരാരംഭിച്ചപ്പോള്‍ ആ വണ്ടികളെ ആശ്രയിച്ചു മടങ്ങിവരാന്‍ പ്രേരിപ്പിക്കുന്ന സ്ഥിതിയാണ്. അവ കമേഴ്ഷ്യല്‍ ട്രെയിനാണെന്നു മാത്രമല്ല പ്രത്യേക മുന്‍ഗണനയും ഇല്ല. ടിക്കറ്റ് എടുത്താല്‍ ആര്‍ക്കും കയറിവരാം. ഇതിന്റെ മറവില്‍ സര്‍ക്കാര്‍ ലജ്ജാവകരമായ കള്ളകളി നടത്തുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വണ്ടികള്‍ എന്ന്, എപ്പോള്‍ പുറപ്പെടും എന്നിത്യാദി കാര്യങ്ങള്‍ കേരള ഹൗസില്‍ അടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരോട് ചോദിച്ചാല്‍ അവര്‍ക്കൊന്നും യാതൊരു ധാരണയുമില്ല എന്നതാണ് യഥാര്‍ത്ഥ്യം. ഈ നിലപാട് തികച്ചും വഞ്ചനാപരമാണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക വണ്ടികളുടെ നിലവിലെ സ്ഥിതി കൃത്യമായി പറയേണ്ടതുണ്ട്. അതില്‍ വ്യക്തത ഇല്ലാത്തതു മൂലം വലിയ ചാര്‍ജ് കൊടുത്താണ് ആളുകള്‍ പൊതു ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്തു കൊണ്ടിരിക്കുന്നത്. പ്രഖ്യാപിച്ച പ്രത്യേക വണ്ടി വേണ്ടിവരില്ലല്ലോ എന്ന രീതിയില്‍ സര്‍ക്കാര്‍ ചിന്തിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും ഇ ടി പറഞ്ഞു. 

Tags:    

Similar News