കൊവിഡിനിടയിലെ ട്രെയിന്‍, വിമാന കൊള്ളയടി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

ഗള്‍ഫില്‍നിന്ന് 13,000 രൂപയും അമേരിക്കയില്‍നിന്ന് ഒരുലക്ഷം രൂപയുമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. പലപ്പോഴും ഇതില്‍ കൂടുതലും നല്‍കേണ്ടിവരുന്നു.

Update: 2020-05-13 08:45 GMT

തിരുവനന്തപുരം: കൊവിഡിനെത്തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് ജീവനുംകൊണ്ട് ഓടിവരുന്നവരെ വിമാനടിക്കറ്റിന്റെയും റെയില്‍വേ ടിക്കറ്റിന്റെയും പേരില്‍ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ സമയത്ത് ജനങ്ങള്‍ക്ക് സൗജന്യയാത്രയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. അതിന് പകരം അമിതയാത്രാക്കൂലി വാങ്ങി സര്‍ക്കാര്‍തന്നെ അവരെ പിഴിയുന്നത് ക്രൂരതയാണ്. അമിതമായ നിരക്കാണ് വിദേശത്തുനിന്ന് ഇന്ത്യാക്കരെ കൊണ്ടുവരുന്നതിന് എയര്‍ ഇന്ത്യ ഈടാക്കുന്നത്.

ഗള്‍ഫില്‍നിന്ന് 13,000 രൂപയും അമേരിക്കയില്‍നിന്ന് ഒരുലക്ഷം രൂപയുമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. പലപ്പോഴും ഇതില്‍ കൂടുതലും നല്‍കേണ്ടിവരുന്നു. അങ്ങോട്ട് വിമാനം കാലിയായി പോവണമെന്ന് പറഞ്ഞാണ് ഈ അമിതകൂലി ഈടാക്കുന്നത്. ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് ഓടിക്കുന്ന പ്രത്യേക ട്രെയിനുകളിലാവട്ടെ രാജധാനിയേക്കാള്‍ കൂടിയ നിരക്കാണ് ഈടാക്കുന്നത്. യാത്രക്കാരുടെ തിരക്ക് കൂടുന്നതനുസരിച്ച് നിരക്ക് കൂടുന്ന ഡൈനാമിക് ഫെയര്‍ രീതിയിലാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് തീരുന്നതനുസരിച്ച് ചാര്‍ജ് കൂട്ടുന്ന രീതിയാണിത്. അവസാനം വാങ്ങുന്നവര്‍ക്ക് വന്‍നിരക്കാണ് നല്‍കേണ്ടിവരുന്നത്.

പലര്‍ക്കും ഫ്ളൈറ്റിന് തുല്യമായ തുക നല്‍കി ട്രെയിന്‍ ടിക്കറ്റ് എടുക്കേണ്ടിവന്നു. അമിതചാര്‍ജ് ഈടാക്കുന്നു എന്നല്ലാതെ ട്രെയിനില്‍ വേണ്ടത്ര സൗകര്യങ്ങളുമില്ല. രാജധാനിയില്‍ ഭക്ഷണത്തിനുള്‍പ്പടെയാണ് ചാര്‍ജ് ഈടാക്കിയിരുന്നെങ്കില്‍ ഈ സ്പെഷ്യല്‍ ട്രെയിനില്‍ അതില്ല. ആപത്ത് കാലത്ത് രക്ഷയ്‌ക്കെത്തേണ്ട സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നത് ശരിയല്ല. അതിനാല്‍, ഇപ്പോഴത്തെ അമിതകൂലി അവസാനിപ്പിച്ച് സൗജന്യനിരക്കില്‍ വിമാനത്തിലും ട്രെയിനിലും യാത്രക്കാരെ കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

Tags:    

Similar News