അനിശ്ചിതത്വത്തിന് വിരാമം; ബംഗളൂരുവില്‍നിന്നെത്തിയ പൂര്‍ണഗര്‍ഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍ തലശ്ശേരി സ്വദേശിനി ഷിജിലയാണ് ഇന്നലെ രാത്രി അതിര്‍ത്തിയില്‍ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയത്. കേരളത്തിലേക്കെത്തിയ ഇവര്‍ വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ 6 മണിക്കൂര്‍ കാത്തിരുന്നിട്ടും അതിര്‍ത്തി കയറ്റിവിട്ടില്ല.

Update: 2020-04-14 08:44 GMT

കല്‍പ്പറ്റ: ബംഗളൂരുവില്‍നിന്നും കണ്ണൂരിലേയ്ക്കു പോവാന്‍ ഇന്നലെ രാത്രി കേരള അതിര്‍ത്തിയിലെത്തിയ ഒമ്പതുമാസം ഗര്‍ഭിണിയായ യുവതിയെ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ആശുപത്രിയിലാക്കി. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെത്തുടര്‍ന്നാണ് അതിര്‍ത്തി കടത്തി യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ വഴിയൊരുങ്ങിയത്. സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. അതേസമയം, ഗര്‍ഭിണിക്കൊപ്പമെത്തിയവര്‍ കേരളത്തില്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തയ്യാറായില്ല. ഇവരെ തിരിച്ചയക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

കണ്ണൂര്‍ തലശ്ശേരി സ്വദേശിനി ഷിജിലയാണ് ഇന്നലെ രാത്രി അതിര്‍ത്തിയില്‍ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയത്. കേരളത്തിലേക്കെത്തിയ ഇവര്‍ വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ 6 മണിക്കൂര്‍ കാത്തിരുന്നിട്ടും അതിര്‍ത്തി കയറ്റിവിട്ടില്ല. തുടര്‍ന്ന് ഇവര്‍ ബംഗളൂരുവിലേയ്ക്ക് തന്നെ മടങ്ങി. എന്നാല്‍, വഴിയില്‍ കര്‍ണാടക പോലിസും തടഞ്ഞതോടെ ഇന്നലെ രാത്രി കൊല്ലഗല്‍ എന്ന സ്ഥലത്ത്റോഡില്‍ കാറില്‍ കഴിയുകയായിരുന്നു. മണിക്കൂറുകള്‍ ഇവര്‍ക്ക് വഴിയരികില്‍ കാറില്‍ കഴിയേണ്ടിവന്നു. വയനാട് അതിര്‍ത്തി കടത്താനുള്ള അനുമതി ജില്ലാ കലക്ടര്‍ മുഖാന്തരം ശരിയാക്കിയതായി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കേരള അതിര്‍ത്തിയിലേക്ക് എത്തിയതെന്നാണ് ഇവരുടെവിശദീകരണം.

എന്നാല്‍, നിലവിലുള്ള ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ച് ജില്ലയില്‍ പ്രവേശിക്കാനോ വയനാട് ജില്ലയിലൂടെ അയല്‍ജില്ലയിലേക്ക് പോവാനോ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് കലക്ടറുടെ ഓഫിസ് വിശദീകരിക്കുന്നത്. ബംഗളൂരുവില്‍നിന്ന് അധികൃതര്‍ നല്‍കിയ യാത്ര അനുമതിയോടെയാണ് മുത്തങ്ങയിലേക്ക് പുറപ്പെട്ടതെന്നാണ് ഷിജില ആദ്യം പറഞ്ഞത്. മുത്തങ്ങ അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസില്‍ദാര്‍ ചുമതലയിലുണ്ടായിരുന്നയാള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയെന്നും അതിര്‍ത്തി കടത്തിവിടാന്‍ കൂട്ടാക്കിയില്ലെന്നും മടക്കി അയച്ചതായും ഇവര്‍ ആരോപിച്ചു. 

Tags: