അടുത്ത അധ്യയന വർഷവും സ്‌കൂളുകൾ അടഞ്ഞുകിടന്നേക്കും, അന്തിമ തീരുമാനം പുതിയ സർക്കാർ എടുക്കട്ടെയെന്ന് വിദ്യാഭ്യാസ വകുപ്പ്
കഴിഞ്ഞ വർഷത്തെപ്പോലെത്തന്നെ പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിലും ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് സാധ്യത.
തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ അടുത്ത അധ്യയന വർഷവും തുറക്കുന്നില്ലെന്ന് റിപോർട്ട്. പുതിയ സർക്കാർ വന്നതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
കഴിഞ്ഞ വർഷത്തെപ്പോലെത്തന്നെ പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിലും ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് സാധ്യത. അതേസമയം അടുത്ത അധ്യയന വർഷത്തിലേക്ക് സംസ്ഥാനത്ത് 4.41 കോടി പാഠപുസ്തകങ്ങൾ ആണ് അച്ചടിക്കുന്നത്.
ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ കാക്കനാട്ടെ ഗവൺമെന്റ് പ്രസ്സിലാണ് അച്ചടിക്കുന്നത്. മൂന്ന് വാല്യങ്ങളായിട്ടാണ് പുസ്തകങ്ങൾ അച്ചടിക്കുന്നത്. അതിൽ ഒന്നാം വാല്യത്തിൽ അച്ചടിച്ച പുസ്തകങ്ങൾ വിതരണം തുടങ്ങി.ഏപ്രിൽ പകുതിയോടെ ഒന്നാം വാല്യത്തിന്റെ അച്ചടി പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
കൊവിഡിന്റെ രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരുക്കുന്നത്. പ്രതിദിനം ആറായിരം കേസുകളാണ് സംസ്ഥാനത്ത് റിപോർട്ട് ചെയ്യപ്പെടുന്നത്. അടുത്ത മൂന്നാഴ്ച്ച കേരളത്തിന് നിർണായകമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.