ഏഴ് ഡോക്ടര്‍മാരടക്കം 17 പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അഞ്ച് പിജി ഡോക്ടര്‍മാരെ കൂടാതെയാണ് രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 40 ഡോക്ടര്‍മാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി.

Update: 2020-07-19 08:16 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഏഴ് ഡോക്ടര്‍മാരടക്കം 17 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലായി. ഏഴ് ഡോക്ടര്‍മാര്‍, അഞ്ച് സ്റ്റാഫ് നഴ്‌സ്, ശസ്ത്രക്രിയ വാര്‍ഡില്‍ രോഗികള്‍ക്ക് കൂട്ടിരുന്നവര്‍ എന്നിവര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അഞ്ച് പിജി ഡോക്ടര്‍മാരെ കൂടാതെയാണ് രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 40 ഡോക്ടര്‍മാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇതോടെ മെഡിക്കല്‍ കോളജില്‍ ആവശ്യമായ ജീവനക്കാര്‍ ഇല്ലാത്ത പ്രതിസന്ധിയും രൂപപ്പെട്ടിരിക്കുകയാണ്.

കൊവിഡ് ഡ്യൂട്ടിയെടുക്കാത്തവര്‍ക്കടക്കം രോഗം ബാധിച്ച സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യവുമായി നഴ്‌സ്മാരുടെ സംഘടന രംഗത്തെത്തി. പരിശോധന കൂട്ടുന്നത് അടക്കമുള്ള അടിയന്തരനടപടിയാണ് നഴ്‌സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. ജില്ലയിലെ പ്രധാന കൊവിഡ് ചികില്‍സാകേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് തന്നെ രോഗം ബാധിച്ചത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. ജനറല്‍, ശസ്ത്രക്രിയ, അസ്ഥിരോഗ വിഭാഗങ്ങളിലെത്തിയ ചില രോഗികള്‍ കൊവിഡ് പോസിറ്റീവ് ആയിരുന്നു.

19ാം വാര്‍ഡിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്കാണ് രോഗബാധയുണ്ടായത്. ഇവരെ ചികില്‍സിച്ചവരും സമ്പര്‍ക്കത്തിലായവരുമായ ജീവനക്കാരാണ് ഇപ്പോള്‍ രോഗികളായിരിക്കുന്നത്. ഈ ജീവനക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ നൂറ്റമ്പതോളം പേരാണ് ക്വാറന്റൈനില്‍ പോയിട്ടുള്ളത്. ഇവരില്‍ ഡോക്ടര്‍മാരുമുണ്ട്. ഇത് ചില വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇക്കാര്യം പലഘട്ടങ്ങളായി മെഡിക്കല്‍ കോളജ് ജീവനക്കാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. 

Tags:    

Similar News