ഹരിത കേസ്: പി കെ നവാസിനെതിരേ നജ്മയുടെ മൊഴി നാളെ കോടതി രേഖപ്പെടുത്തും
നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഐപിസി 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.
കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് ലൈംഗീക അധിക്ഷേപം നടത്തിയെന്ന ഹരിത മുൻ സംസ്ഥാന ഭാരവാഹികളുടെ പരാതിയിൽ പരാതിക്കാരിയായ നജ്മ തബ്ഷീറ നാളെ കോടതിയിൽ മൊഴി നൽകും. ഹരിതയുടെ പിരിച്ചു വിട്ട കമ്മിറ്റിയിലെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു നജ്മ.
നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഐപിസി 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. ലൈംഗിക അധിക്ഷേപ പരാതിയിൽ വെള്ളയിൽ പോലിസ് എടുത്ത കേസിൻ്റെ തുടർ നടപടിയാണിത്.
അതേസമയം മുസ്ലിം ലീഗ് വിടില്ലെന്ന് ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. കഴിഞ്ഞദിവസം ഇവരെ എംഎസ്എഫിന്റെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ഫാത്തിമ പാര്‍ട്ടി വിടുമെന്ന് വാര്‍ത്തകളും പുറത്തെത്തി. ഇതിനോടുള്ള പ്രതികരണമായാണ് ഫാത്തിമ ഫേസ്ബുക്ക് കുറിപ്പിലൂടെ നടത്തിയത്.