ദമ്പതിമാരുടെ വഴക്ക്, പോലിസ് വിളിപ്പിച്ചു; പിന്നാലെ യുവാവും അമ്മയും തീവണ്ടി തട്ടി മരിച്ചനിലയില്‍

Update: 2025-09-06 15:04 GMT

ഓച്ചിറ: അമ്മയെയും മകനെയും തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൈനാഗപ്പള്ളി വേങ്ങ, പ്രണവത്തില്‍ വസന്ത (68), മകന്‍ ശ്യാം (48) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ഓച്ചിറ റെയില്‍വേ സ്റ്റേഷന് സമീപം ജനശതാബ്ദി എക്സപ്രസ് ഇടിച്ചാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നും കുടുംബപ്രശ്നങ്ങളാണ് കാരണമെന്നും പോലിസ് പറയുന്നു.

ശ്യാമും ഭാര്യ പ്രമീളയും തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് പ്രമീള ശാസ്താംകോട്ട പോലിസില്‍ പരാതി നല്‍കിയിരുന്നു. പ്രശ്നപരിഹാരത്തിനായി ശനിയാഴ്ച രാവിലെ ഇരുവരും സ്റ്റേഷനില്‍ എത്തണമെന്ന് പോലിസ് നിര്‍ദേശിച്ചിരുന്നു. പ്രമീള പോലിസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ശ്യാം എത്തിയിരുന്നില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്നാണ് ശ്യാമിനെയും അമ്മയെയും തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇരുവരുടേയും മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ശ്രീലക്ഷ്മി, വിഷ്ണു എന്നിവരാണ് ശ്യാമിന്റെ മക്കള്‍. രജനി, രജിത എന്നിവരാണ് വസന്തയുടെ മറ്റു മക്കള്‍. ഓച്ചിറ പോലീസ് കേസെടുത്തു.