ചെലവ് കൂടി: സാധാരണക്കാരന്റെ വീടു നിര്‍മാണം പ്രതിസന്ധിയില്‍
ഇഷ്ടിക മുതല്‍ സിമന്റ് വരെയുള്ള നിര്‍മാണ സാമഗ്രികളുടെ വില കൂടി. ലോക്ക് ഡൗണിന് മുന്‍പേ കരാറുറപ്പിച്ച നിരക്കില്‍ വീട് പൂര്‍ത്തിയാവില്ല.
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീട് നിര്‍മാണത്തിന്റെ ചെലവ് കുത്തനെ കൂടി. നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവും തൊഴിലാളികളുടെ കൂലി വര്‍ധനവും മൂലം സാധാരണക്കാരന്റെ വീടു നിര്‍മാണം പ്രതിസന്ധിയിലായി. കൊവിഡിന് മുന്‍പേ പണിയാരംഭിച്ച വീടുകള്‍ മിക്കതും ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇഷ്ടിക മുതല്‍ സിമന്റ് വരെയുള്ള നിര്‍മാണ സാമഗ്രികളുടെ വില കൂടി. ലോക്ക് ഡൗണിന് മുന്‍പേ കരാറുറപ്പിച്ച നിരക്കില്‍ വീട് പൂര്‍ത്തിയാവില്ല. നിര്‍മാണ സാമഗ്രികളുടെ ഇപ്പോഴത്തെ വിലയനുസരിച്ച് പത്തു ശതമാനമെങ്കിലും ചെലവ് കൂടും.
കേരളത്തിലെ നിര്‍മാണ മേഖലയില്‍ പ്രധാന ഘടകമായ അന്തർ സംസ്ഥാന തൊഴിലാളികള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയതും തിരിച്ചടിയായി. നാട്ടിലെ തൊഴിലാളികളെ ആശ്രയിച്ചാണ് ഇപ്പോള്‍ നിര്‍മാണം. ഇവര്‍ക്ക് ആണെങ്കില്‍ ജോലിസമയം കുറവും കൂലി കൂടുതലാണെന്നും നിർമാതാക്കൾ പറയുന്നു. നിര്‍മാണത്തിലിരുന്ന പ്രവാസികളുടെ വീടുകള്‍ പലതും പാതിവഴിയിലാണ്. തൊഴിലും വരുമാനവും നഷ്ടപ്പെട്ടു മടങ്ങിയ ഇവരില്‍ ഏറെപ്പേര്‍ക്കും നിലവിലെ സ്ഥിതിയില്‍ വീട് പൂര്‍ത്തീകരിക്കാനാവില്ല.