നാലരക്കോടിയുടെ അഴിമതി: മുൻമന്ത്രി മോഹനനെതിരേ അന്വേഷണം

കണ്ണൂരിലെ ആശുപത്രിക്കായി പിരിച്ച പണമാണ് അദ്ദേഹം കൊണ്ടുപോതെന്നാണ് പരാതി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനകീയവേദി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇ മനീഷാണ് പരാതി നല്‍കിയത്.

Update: 2019-07-23 06:16 GMT

തിരുവനന്തപുരം: മുന്‍മന്ത്രി കെ പി മോഹനന്‍ നാലരക്കോടി രൂപയുടെ അഴിമതി നടത്തിയെന്ന് വിജിലന്‍സിന് പരാതി. കണ്ണൂരിലെ ആശുപത്രിക്കായി പിരിച്ച പണമാണ് അദ്ദേഹം കൊണ്ടുപോതെന്നാണ് പരാതി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജനകീയവേദി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇ മനീഷാണ് പരാതി നല്‍കിയത്. പാനൂര്‍ താലൂക്ക് ആശുപത്രിക്കായി പൊതുജനങ്ങളില്‍ നിന്നും പണം പിരിച്ചു എന്നാണ് മനീഷിന്റെ പരാതിയിലുള്ളത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം പാനൂര്‍ സിഐ ടി പി ശ്രീജിത്ത് പരാതിക്കാരനില്‍ നിന്നും മൊഴിയെടുത്തു. താലൂക്ക് ആശുപത്രിക്കായി സ്ഥലമെടുക്കാന്‍ ഒരു രേഖകളുമില്ലാതെ മാവിലാട്ട് ഉസ്മാന്‍ എന്നയാള്‍ക്ക് ഒരുകോടി അയ്യായിരത്തി ഒന്നു രൂപ നല്‍കുകയും സ്ഥലം ഏറ്റെടുക്കാതെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഒരേക്കര്‍ 23 സെന്റ് ഭൂമിക്കാണ് അഡ്വാന്‍സ് നല്‍കിയത്. 2015 ആഗസ്ത് എട്ടിനാണ് പണം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

ആശുപത്രിക്കായി ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ മറ്റൊരു സ്ഥലം പൂക്കോം റോഡില്‍ കണ്ടെത്തി 2016-17 വര്‍ഷം തന്നെ 25 കോടിയുടെ ഭരണാനുമതി നല്‍കുകയും ചെയ്തു. എന്നിട്ടും പിരിച്ച പണം തിരികെ വാങ്ങാതെ വന്‍ അഴിമതിക്ക് കെ പി മോഹനന്‍ അടക്കമുള്ളവര്‍ കൂട്ടുനിന്നുവെന്നും പരാതിയില്‍ പറയുന്നു. നാല് വര്‍ഷത്തോളം പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച തുകയുടെ കണക്കുകളും വെളിപ്പെടുത്തിയില്ലെന്ന് മനീഷ് പറയുന്നു. ഇതുവരെ രസീതു പരിശോധനയോ കണക്കവതരണമോ നടന്നിട്ടില്ല. അഡ്വാന്‍സ് തുക കൈപ്പറ്റിയ ഉസ്മാന്‍ എന്നയാളുടേതല്ല മുഴുവന്‍ സ്ഥലമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Tags: