കൊറോണ വൈറസ്: രണ്ടു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൂടി പരിശോധന
ഇനി ഒമ്പത് സാമ്പിളുകൾ കൂടിയാണ് ശേഷിക്കുന്നത്
തിരുവനന്തപുരം: കൊറോണ വൈറസ് സംശയാസ്പദമായവരുടെ 460 സാമ്പിളുകൾ എൻ.ഐ.വി.യിൽ പരിശോധനയ്ക്ക് അയച്ചതിൽ 451 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ആരോഗ്യവകുപ്പിന് വിവരം ലഭിച്ചു. ഇനി ഒമ്പത് സാമ്പിളുകൾ കൂടിയാണ് ശേഷിക്കുന്നത്.നിലവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 132 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 130 പേർ വീടുകളിലും 2 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല. വീട്ടിലെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഏഴ് വ്യക്തികളെ പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം ഇന്നലെ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കോവിഡ് 19 രോഗ ബാധയ്‌ക്കെതിരെ ജാഗ്രത തുടരുകയാണ്. രോഗം സ്ഥിരീകരിച്ചിരുന്ന മൂന്ന് പേരും ആശുപത്രി വിട്ട് വീടുകളിൽ നിരീക്ഷണത്തിലാണ്.
അതേസമയം, ഇറ്റലിയിലും ഇറാനിലും പുതിയ കോവിഡ് കൊറോണ 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ഈ രാജ്യങ്ങളിൽ നിന്നും വരുന്നവരെ കൂടി പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.ചൈന, ഹോങ്കോങ്, തായ്‌ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്‌ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കും.