വയോധികൻ്റെ മരണം; സംസ്കാരത്തിന് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതില്ല: ആരോഗ്യമന്ത്രി
അടുത്തിടെ അദ്ദേഹത്തിന് നടത്തിയ മൂന്ന് ടെസ്റ്റുകളുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നു. മറ്റു പല അസുഖങ്ങളും ഉണ്ടായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്.
തിരുവനന്തപുരം: മലപ്പുറത്ത് ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ച വൃദ്ധൻ്റെ മരണകാരണം കൊവിഡ് അല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കൊറോണ ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് ഇടയിലാണ് അദ്ദേഹം മരിച്ചത്. അടുത്തിടെ അദ്ദേഹത്തിന് നടത്തിയ മൂന്ന് ടെസ്റ്റുകളുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നു. രോഗിക്ക് മറ്റു പല അസുഖങ്ങളും ഉണ്ടായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശി നെച്ചിത്താന്‍ വീരാന്‍കുട്ടി ഹാജി(85)മരിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും വൃക്ക രോഗമടക്കമുള്ള അസുഖങ്ങളുള്ളതിനാൽ മഞ്ചേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഏപ്രിൽ രണ്ടിനാണ് വീരാൻ കുട്ടിക്ക് വൈറസ് സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇയാൾക്ക് വൈറസ് സ്ഥിരീകരിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. കൊവിഡ് ഭേദമായതിനാൽ തന്നെ സംസ്കാരത്തിന് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതില്ല. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളോടെ മാത്രമെ സംസ്കാരം നടത്താവു എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.